Skip to main content
1

ജനങ്ങളുടെ ഐക്യത്തിനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായി -മന്ത്രി മുഹമ്മദ് റിയാസ്

 

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയില്‍ ജനങ്ങളുടെ ഐക്യം വര്‍ധിപ്പിക്കാനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ചാമത് ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ ഒന്നിച്ച് ചേര്‍ക്കാന്‍ ഫെസ്റ്റ് പോലുള്ള കൂടിച്ചേരലുകള്‍ക്ക് സാധിക്കും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റും ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും മാറിയതായും മന്ത്രി പറഞ്ഞു. 

നാടിന്റെ എക്കാലത്തെയും ആവശ്യമായ ചെറുവണ്ണൂര്‍ മേല്‍പ്പാലത്തിലൂടെയാകും അടുത്ത വാട്ടര്‍ ഫെസ്റ്റിനായി ആളുകളെത്തുക. മീഞ്ചന്ത മേല്‍പ്പാലം, ബേപ്പൂര്‍ എക്‌സ്ട്രാ ഡോസ് പാലം എന്നിവയുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കാനാകും. ബേപ്പൂരിന്റെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധിക്ക് കാരണമായ വാട്ടര്‍ ഫെസ്റ്റ് വരും വര്‍ഷങ്ങളിലും തുടരുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അധ്യക്ഷനായി. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ വി കെ സി മമ്മദ്‌കോയ, ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഫാദര്‍ ജിജു പള്ളിപറമ്പ്, പ്രകാശന്‍ കറുത്തേടത്ത് എന്നിവര്‍ സംസാരിച്ചു. 
കൗണ്‍സിലര്‍മാരായ കെ രാജീവന്‍, ഷിനു പിണ്ണാണത്ത്, നിമ്മി പ്രശാന്ത്, കെ സുരേഷന്‍, എ പി തസ്ലീന, ഇ അനിത കുമാരി, കമാന്‍ഡന്‍ സന്ദീപ് സിങ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘാടക സമിതി ഭാരവാഹികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ കലാപ്രകടനങ്ങള്‍ അരങ്ങേറി.

അന്താരാഷ്ട്ര മിക്‌സ്ഡ് മാര്‍ഷല്‍ ആര്‍ട്‌സ് (എംഎംഎ) ചാമ്പ്യനും ഇന്ത്യന്‍ നാഷണല്‍ ടീം കോച്ചും അന്താരാഷ്ട്ര റഫറിയുമായ ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ മുനീര്‍ പുനത്തില്‍, മകനും എംഎംഎ ജൂനിയര്‍ മത്സരങ്ങളില്‍ ചാമ്പ്യനുമായ ബേസില്‍ പുനത്തില്‍ എന്നിവരെ വേദിയില്‍ മന്ത്രി ആദരിച്ചു.

ഉദ്ഘാടനത്തിന് മുന്നോടിയായി വര്‍ണശബളമായ ഘോഷയാത്ര നടന്നു. കയര്‍ ഫാക്ടറി പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ബേപ്പൂര്‍ മറീനയില്‍ അവസാനിച്ചു. വര്‍ണാഭമായ ബലൂണുകളും മുത്തുക്കുടകളുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുക്കണക്കിനാളുകളാണ് അണിനിരന്നത്. ചെണ്ടമേളം, കോല്‍ക്കളി തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. 

ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജനപ്രതിനിധികളായ പ്രകാശ് കറുത്തേടത്ത്, ഒ ഭക്തവത്സനന്‍, ചെറുവണ്ണൂര്‍ തിരുഹൃദയം ക്രിസ്തീയ ദേവാലയം വികാരി ജിജു പള്ളിപ്പറമ്പില്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഫെസ്റ്റ് സംഘാടകര്‍ തുടങ്ങി നിരവധിപേര്‍ ഘോഷയാത്രയില്‍ അണിനിരന്നു.

date