Skip to main content

ആരോഗ്യരംഗത്ത് സമഗ്ര മാറ്റമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം -മന്ത്രി കെകെ ശൈലജ

 

ആരോഗ്യരംഗത്ത് സമഗ്ര മാറ്റമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജനപ്രധിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. ഇതു സംബന്ധിച്ച പ്രഖ്യാപനം അടുത്ത ബജറ്റില്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ 42 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതോടെ അടിസ്ഥാന സൗകര്യം വര്‍ധിക്കുകയും മെച്ചപ്പെട്ട സേവനം ലഭിക്കുകയും ചെയ്യും.  മാത്യ-ശിശു ആരോഗ്യ കാര്യങ്ങള്‍ക്കും പകര്‍ച്ചവ്യാധി പ്രതിരോധത്തിനുമൊപ്പം രക്തസമ്മര്‍ദ്ദം, പ്രമേഹം ഉള്‍പ്പെടെ ജീവിതശൈലി രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ഊന്നല്‍ നല്‍കുന്നവയായും മാറ്റും. രോഗികള്‍ക്ക് വിശ്രമ സ്ഥലം, പൂന്തോട്ടം, കുട്ടികള്‍ക്കായി പാര്‍ക്ക്, അമ്മമാര്‍ക്കുള്ള പ്രത്യേക വിശ്രമ സ്ഥലം എന്നിവയും ഇവയിലുണ്ടാവും. തദ്ദേശസ്ഥാപനങ്ങളുടെ കൂടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഹോട്ടല്‍ സൂര്യ റസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ ഡിഎംഒ കെ സക്കീന, ഡോ. ഷിബുലാല്‍,  ഡെപ്യൂട്ടി ഡിഎംഒ മാരായ  ഡോ. ഇഎന്‍ പ്രകാശ്, ഡോ. അഫ്‌സല്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

 

date