Skip to main content

തൊഴിലിടങ്ങളില്‍ പോഷ് ആക്ട് കമ്മിറ്റികള്‍ ഇനിയും രൂപീകരിക്കേണ്ടതായുണ്ട്: സംസ്ഥാന വനിതാ കമ്മീഷന്‍

 

തൊഴിലിടങ്ങളില്‍ പോഷ് ആക്ട് കമ്മിറ്റികള്‍ ഇനിയും രൂപീകരിക്കേണ്ടതായുണ്ടെന്നും  തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പരാതി നൽകുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതൽ  അവബോധരാകേണ്ടതുണ്ടെന്നും സംസ്ഥാന വനിതാ കമ്മീഷന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ അംഗങ്ങളായ വി ആര്‍ മഹിളാമണി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ പോഷ് ആക്ടിനെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു വരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റേയും ഉപയോഗം കുടുംബങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ആദിവാസികള്‍ക്ക് വീട് ലഭിക്കുന്നതില്‍ നേരിടുന്ന തടസങ്ങള്‍ പരിഹരിക്കാനാകണമെന്നും അവര്‍ പറഞ്ഞു.

ആകെ 52 പരാതികളാണ് ലഭിച്ചത്. എട്ട് എണ്ണം തീര്‍പ്പാക്കി. മൂന്ന് പരാതികളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 41 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഗാര്‍ഹിക പീഡനം, തൊഴിലിടങ്ങളിലെ പീഡനം,  അയല്‍വക്കങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, സ്വത്ത് തര്‍ക്കം, സ്‌കൂളുകളിലെ അധ്യാപകരും പി ടി എ ഭാരവാഹികള്‍ തുടങ്ങിയവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, സാമ്പത്തിക തര്‍ക്കങ്ങള്‍ മുതലായ പരാതികളാണ് അദാലത്തില്‍ ലഭിച്ചത്.

date