Skip to main content

മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ 10ന് മുമ്പ് പൂര്‍ത്തിയാക്കും - ജില്ലാ കളക്ടര്‍

    മകരവിളക്കുമായി ബന്ധപ്പെട്ട് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തേണ്ട എല്ലാ മുന്നൊരുക്കങ്ങളും ഈ മാസം 10ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ എല്ലാ വകുപ്പുകള്‍ക്കും തദ്ദേശഭരണ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി. 14ന് നടക്കുന്ന ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശഭരണ ഭാരവാഹികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. മകരവിളക്ക് ദര്‍ശനത്തിനായി ജില്ലയില്‍ എട്ട് വ്യൂപോയിന്‍റുകളാണുള്ളത്. ഇവിടങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. 
പോലീസിന്‍റെ ആഭിമുഖ്യത്തില്‍ നിര്‍മിക്കേണ്ട ബാരിക്കേഡുകള്‍ 10ന് മുമ്പ് പൂര്‍ത്തിയാക്കത്തക്കവിധം പണികള്‍ പുരോഗമിക്കുന്നതായി ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ അറിയിച്ചു. സന്നിധാനം, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഇതിന് പുറമേ വിവിധ സ്ഥലങ്ങളിലെ ഏകോപനത്തിനായി ആറ് ജൂനിയര്‍ ഐപിഎസ് ഓഫീസര്‍മാര്‍ അടങ്ങുന്ന ടീമുകളെയും നിയോഗിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കും. തീര്‍ഥാടന കാലത്ത് സ്ഥിരമായി ക്യാമറകളില്‍ പതിഞ്ഞിട്ടുള്ള സംശയാസ്പദമായ ചുറ്റുപാടുകളുള്ളവരെ നിരീക്ഷിച്ച് അപ്പോള്‍ തന്നെ ഇവരുടെ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളില്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ക്യാമറ നിരീക്ഷണവും സന്നിധാനത്തും പമ്പയിലും ഏര്‍പ്പെടുത്തും. സന്നിധാനത്ത് ഐജി റാങ്കിലുള്ള രണ്ട് ഉദ്യോസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഉണ്ടാകുമെന്നും എസ്പി പറഞ്ഞു. 
    മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ തടിച്ചുകൂടുന്ന ജില്ലയിലെ എട്ട് വ്യൂ പോയിന്‍റുകളില്‍ ഏര്‍പ്പെടുത്തേണ്ട അധിക ക്രമീകരണങ്ങള്‍ സംബന്ധിച്ച് ദുരന്തനിവാരണ വിഭാഗം അവതരണം നടത്തി. സ്വാമി അയ്യപ്പന്‍ റോഡില്‍ തീര്‍ഥാടകര്‍ സുരക്ഷിതമല്ലാത്ത ഇടവഴികള്‍ ഉപയോഗിച്ച് പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകള്‍ക്ക് പുറമേ മെഷ് കൂടി ഉപയോഗിക്കും. തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനായി നിലവിലുള്ള ട്യൂബ് ലൈറ്റുകള്‍ക്ക് പുറമേ ഫയര്‍ഫോഴ്സിന്‍റെയും പോലീസിന്‍റെയും കൈവശമുള്ള അസ്ക ലൈറ്റുകളും ഉപയോഗിക്കും. അട്ടത്തോട് റോഡില്‍ അധികമായി 10 ട്യൂബ് ലൈറ്റുകളും ഇലവുങ്കലില്‍ 30 ഫ്ളൂറസന്‍റ് ലൈറ്റുകളും അധികമായി സ്ഥാപിക്കും. വനം വകുപ്പിന്‍റെ അധീനതയിലുള്ള തിരുവാഭരണ പാതയില്‍ കാട് തെളിക്കുന്ന പ്രവര്‍ത്തികള്‍ നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 
    തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന ദിവസമായ 12ന് പന്തളത്ത് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അടൂര്‍ ആര്‍ഡിഒയുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെയും സാന്നിധ്യത്തില്‍ നാളെ (അഞ്ചിന്) പന്തളത്ത് അവലോകന യോഗം ചേരും. പന്തളം നഗരസഭയുടെ  അധീനതയിലുള്ള പ്രദേശങ്ങളില്‍ വന്‍തോതില്‍ മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നഗരസഭയുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായിട്ടുള്ളതായി കളക്ടര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ പന്തളം നഗരസഭയുടെ പരിധിയിലുള്ള എല്ലാ മാലിന്യങ്ങളും പൂര്‍ണമായി നീക്കം ചെയ്യാന്‍ നഗരസഭ അധികൃതര്‍ക്ക് കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. മാലിന്യ നീക്കത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ക്ക് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരുമെന്നും കളക്ടര്‍ പറഞ്ഞു. 
    വാട്ടര്‍ അതോറിറ്റി മകരവിളക്ക് ദിവസങ്ങളിലെ ഉപയോഗത്തിനായി നിലയ്ക്കലില്‍ 3000 കിലോ ലിറ്റര്‍ കുടിവെള്ളം അധികമായി കരുതും. മകരവിളക്ക് ദിനത്തില്‍ വൈകിട്ട് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകള്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളിലേക്ക് ആവശ്യത്തിന് ജലം എത്തിക്കും. മുന്‍വര്‍ഷം കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിച്ചശേഷം പമ്പയിലേക്ക് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകളില്‍ ജലം എത്തിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നേരത്തേ തന്നെ ജലം എത്തിക്കുന്നതിന് തീരുമാനിച്ചത്.
    കെഎസ്ആര്‍ടിസി 1000 ബസുകള്‍ മകരവിളക്ക് ദിനത്തില്‍ സര്‍വീസ് നടത്തും. മകരവിളക്ക് ദര്‍ശനത്തിന് ശേഷം കെഎസ്ആര്‍ടിസി രണ്ട് ട്രിപ്പ് ചെയിന്‍ സര്‍വീസുകള്‍ നിലയ്ക്കലേക്ക് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ.മുന്‍ വര്‍ഷം മകരവിളക്ക് ദിവസം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നതിന് ഉണ്ടായ ബുദ്ധിമുട്ട് ഇത്തവണ ഒഴിവാക്കുന്നതിനായി കെഎസ്ആര്‍ടിസിയും പോലീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കോന്നി തഹസീല്‍ദാരെ ലെയ്സണ്‍ ഓഫീസറായി നിയമിക്കും. 
    അഖില ഭാരത അയ്യപ്പസേവാസംഘം 12,13,14 തീയതികളില്‍ ശരംകുത്തി, ശബരിപീഠം, അപ്പാച്ചിമേട്, വലിയനടപ്പന്തല്‍, പാണ്ടിത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ള വിതരണത്തിന് മാത്രമായി 100 സന്നദ്ധ സേവകരെ അധികമായി നിയോഗിക്കും. മണ്ഡലപൂജ ദിവസം തീര്‍ഥാടക ബാഹുല്യത്തില്‍ കുടിവെള്ളം എത്തിക്കാന്‍ വൈകിയ സാഹചര്യത്തിലാണ് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ മകരവിളക്ക് ദിവസം നിയോഗിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 13,14,15 തീയതികളില്‍ ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ നിരോധിക്കും. 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഗവിയിലേക്കുള്ള യാത്രയും നിരോധിക്കും. ടിപ്പര്‍ലോറി, ഗവി യാത്ര നിയന്ത്രണങ്ങള്‍ക്കുള്ള ശുപാര്‍ശകള്‍ എത്രയും പെട്ടെന്ന് തയാറാക്കി സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ മോട്ടോര്‍വാഹന വകുപ്പിനും വനം വകുപ്പിനും നിര്‍ദേശം നല്‍കി. 
    മകരവിളക്കിന് മുമ്പുള്ള ദിവങ്ങളില്‍ സന്നിധാനത്ത് തീര്‍ഥാടക ബാഹുല്യം അമിതമായാല്‍ തീര്‍ഥാടകരെ വിവിധ ഇടത്താവളങ്ങളില്‍ നിയന്ത്രിക്കും. ഇതിനായി ഇടത്താവളങ്ങളില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ വേണ്ടിവന്നാല്‍ ഏര്‍പ്പെടുത്താനുള്ള മുന്‍കരുതലുകളും സ്വീകരിക്കും. വടശേരിക്കര, റാന്നി-പെരുനാട്, പത്തനംതിട്ട എന്നിവിടങ്ങളിലെ ഇടത്താവളങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ 13,14 തീയതികളില്‍ എര്‍േപ്പെടുത്തും. എല്ലാ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ 13,14, 15 തീയതികളില്‍ സന്നിധാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളതായി കളക്ടര്‍ അറിയിച്ചു. 
    തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 12ന് പന്തളത്ത് സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തും. തിരുവാഭരണ ഘോഷയാത്രയെ അനുമഗിക്കുന്നതിന് പോലീസിന്‍റെയും റവന്യു വകുപ്പിന്‍റെയും മറ്റ് വകുപ്പുകളുടെയും സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. തിരുവാഭരണം കടന്നുപോകുന്ന പേരൂര്‍ചാല്‍ പാലത്തിന്‍റെ സമീപം താത്ക്കാലിക അപ്രോച്ച് റോഡ് മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതകളിലെ അന്തിമ ക്രമീകരണങ്ങള്‍ ഈ മാസം 10ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ വിലയിരുത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. 
    അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് ആരോഗ്യ വകുപ്പ് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. 13ന് വിവിധ ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകള്‍ സജ്ജമാക്കും. സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് പന്നിയുടെ കടിയേറ്റ വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫോറസ്റ്റിന്‍റെ വെറ്ററിനറി വിഭാഗത്തിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. 
    യോഗത്തില്‍ എഡിഎം അനു എസ്.നായര്‍, ആര്‍ഡിഒമാരായ എം.എ റഹിം, പി.കെ.വിനീത്, ദുരന്തനിവാരണം ഡെപ്യൂട്ടി  കളക്ടര്‍ പി.റ്റി.എബ്രഹാം, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അയ്യപ്പസേവാസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                               (പിഎന്‍പി 18/18)

date