Skip to main content

യുവതിക്കെതിരെ അപകീർത്തി പ്രചരണം: പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുക്കാൻ യുവജന കമ്മീഷൻ നിർദ്ദേശം

യുവതിക്കെതിരെ ദൃശ്യമാധ്യമത്തിൽ ഉൾപ്പടെ പഞ്ചായത്തംഗം അപകീർത്തി പ്രചരണം നടത്തിയെന്ന പരാതിയിൽ കേസെടുത്ത് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് സംസ്ഥാന യുവജന കമ്മീഷൻ നിർദേശം നൽകി. രാമനിലയത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ അദാലത്തിലാണ് നിർദേശം. യുവതി കമ്മീഷന് നൽകിയ പരാതിയിലാണ് കടവല്ലൂർ പഞ്ചായത്തംഗം ജമാലുദ്ദീനെതിരെ കേസെടുക്കാൻ നിർദേശം നൽകിയത്.
തൃശൂർ ഗവ. ലോ കോളേജിലെ യൂണിയൻ ഭാരവാഹികളായ വിദ്യാർഥികൾക്ക് ഇൻേ്‌റർണൽ മാർക്ക് കുറച്ചുനൽകുന്നുവെന്ന പരാതിയിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ പ്രിൻസിപ്പലിന് നിർദേശം നൽകി. തൃശൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ ടെക് ഫെസ്റ്റ് നടക്കുന്നതിനിടെ രാത്രി ക്യാമ്പസിൽ പ്രവേശിച്ച് പോലീസ് വിദ്യാർഥികളോട് മോശമായി പെരുമാറിയെന്ന പരാതി വിശദമായി പരിശോധിക്കാൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ട്രാഫിക്ക് പരിശോധനക്കിടെ യുവാവിനെ തലയ്ക്കുപിന്നിൽ മർദിച്ചുവെന്ന പരാതിയിൽ സിവിൽ പോലീസ് ഓഫീസറോട് ഒക്‌ടോബർ 9 ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. വിഷയം അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ അസ്മാബി കോളേജിലെ ഹോസ്റ്റൽ സൗകര്യം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച വിഷയത്തിൽ കോളേജിൽ കമ്മീഷൻ നേരിട്ട് സന്ദർശനം നടത്താനും തീരുമാനിച്ചു. ആകെ 16 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 5 കേസുകൾ തീർപ്പാക്കുകയും 7 എണ്ണം അടുത്ത ഹിയറിങ്ങിലേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു. 15 പുതിയ പരാതികൾ കമ്മീഷൻ സ്വീകരിച്ചു. കമ്മീഷൻ അംഗങ്ങളായ കെ.വി. രാജേഷ്, അഡ്വ. ടി. മഹേഷ്, കെ.പി. ഷജീറ, വിനിൽ വി, സെക്രട്ടറി ടി.കെ. ജയശ്രീ തുടങ്ങിയവരും പങ്കെടുത്തു.

date