വീട് നിർമ്മാണത്തിന് അനുവദിച്ച ഫണ്ട് റദാക്കൽ: വാർത്ത വസ്തുതാ വിരുദ്ധമെന്ന് പട്ടികജാതി വികസന ഓഫീസ്
അകലാട് നായാടി കോളനിയിലും കടപ്പുറം കോളനിയിലും പുതിയ വീട് നിർമ്മാണത്തിന് അനുവദിച്ച ഫണ്ട് പട്ടിക ജാതി വകുപ്പ് റദാക്കിയെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസ് അറിയിച്ചു. കോളനികളിലെ അറ്റകുറ്റപ്പണികൾക്കായാണ് 64,40,000 രൂപ അനുവദിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രത്തെയാണ് അറ്റകുറ്റപണികൾ ഏൽപ്പിച്ചത്.ഇതിൽ 12,88,000 രൂപ (മൊത്തം തുകയുടെ 20 ശതമാനം) ആദ്യ ഗഡു അനുവദിക്കുകയും ഈ വർഷം ഒക്ടോബർ 9 മുതൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തതാണ്. ശോചനീയാവസ്ഥയിലുള്ള വീടുകളുടെ നവീകരണത്തിന്റെ ഭാഗമായി മേൽക്കൂര നിർമ്മാണം ഉൾപ്പടെയുള്ള പ്രവൃത്തികളാണ് നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്.നിരവധി വീടുകളുടെ അറ്റകുറ്റപണികൾ ഉള്ളതിനാലും നിർമ്മാണം നടക്കുന്ന വീടുകളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള സ്ഥലപരിമിതിയും മറ്റും ഉള്ളതിനാലാണ് ഓരോ വീടുകൾ എന്ന നിലയിൽ പ്രവൃത്തികൾ നടക്കുന്നതെന്ന് ജില്ലാ പട്ടികജാതി ഓഫീസ് അറിയിച്ചു.
അറ്റകുറ്റപ്പണികൾക്കാണ് നിലവിൽ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇതിൽ പുതിയ വീടുകൾ ഉൾപ്പെടുന്നില്ല. പുതിയ വീടുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റ് സമുച്ചയത്തിനുള്ള പ്രോപ്പോസൽ ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഓഫീസ് അറിയിച്ചു.
- Log in to post comments