Skip to main content

കോവിഡ് 19 : അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തം.

 

സംസ്ഥാനത്ത് കോവിഡ് 19 (കൊറോണ) സ്ഥിരീകരിച്ച പശ്ചാതലത്തില്‍ ജില്ലയിലെ ഇതരസംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കി. വാളയാര്‍, വേലന്താവളം, ചെമ്മണാംപതി, നടുപുണി, ഗോപാലപുരം, മീനാക്ഷിപുരം, ഒഴലപ്പതി, അട്ടപ്പാടിയിലെ അതിര്‍ത്തി മേഖലകളായ ആനക്കട്ടി, മുള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയതായി പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ അറിയിച്ചു. യാത്രക്കാര്‍ എവിടെ നിന്ന് വരുന്നു എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീര താപനില അളക്കുകയും ബോധവത്ക്കരണം നല്‍കുകയും ചെയ്യുന്നു. അടിയന്തര സാഹചര്യം തോന്നിയാല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് ജീവനക്കാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന. ആര്‍.ടി.ഒ. ചെക്‌പോസ്റ്റ്, ടോള്‍ ഗേറ്റ്, മലബാര്‍ സിമന്‍സിന്റെ പരിസരം എന്നിവിടങ്ങളിലായാണ് വാളയാറില്‍ പരിശോധന നടത്തുന്നത്. മൂന്ന് പേരുള്ള ആറ് ടീമുകളാണ് 24 മണിക്കൂറും നടക്കുന്ന പരിശോധനയില്‍ ഏര്‍പ്പെടുന്നത്. ഇരുചക്ര വാഹനങ്ങള്‍, കാറുകള്‍, ലോറികള്‍, കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള ബസുകള്‍ തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.

ജില്ലയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കെ.എസ്.ആര്‍.ടി.സി.  ഉള്‍പ്പെടെയുള്ള ബസുകള്‍, ഇതര ജില്ലകളുമായി ബന്ധിപ്പിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളിലെ ബസ് സ്റ്റാന്റുകള്‍  എന്നിവ കേന്ദ്രീകരിച്ചും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്.

date