Skip to main content

കോവിഡ് 19: പട്ടാമ്പി മണ്ഡലത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

 

മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പട്ടാമ്പി നിയോജക മണ്ഡലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. രോഗ വ്യാപനം തടയാന്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരും പൊതുജനങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ഇവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാരെ  പരിശോധിക്കാനും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ട ബോധവത്ക്കരണം നടത്താനും എം.എല്‍.എ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

കഴിഞ്ഞദിവസം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് 19 വിശകലന യോഗത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ള ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ അറിയുന്നതിനായി ഓരോ ആശാവര്‍ക്കര്‍മാരെ വീതം നിയോഗിക്കാന്‍ തീരുമാനിച്ചതായി ഡെപ്യൂട്ടി ഡി.എം.ഒ.യും സര്‍വേലന്‍സ് ഓഫീസറുമായ ഡോ.കെ.എ നാസര്‍ അറിയിച്ചു. ആവശ്യാനുസരണം കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ നിരീക്ഷണത്തിനായി നിയോഗിക്കും. ഇത്തരക്കാരുടെ ഓരോ ദിവസത്തെ ആരോഗ്യനിലയും മറ്റുള്ളവരുമായി ഇടപഴകുന്നുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളും ആരോഗ്യവകുപ്പിന് ഇതുവഴി ലഭ്യമാകും. നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി വരുന്നുണ്ട്. കൂടാതെ ജനപ്രതിനിധികള്‍, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കുടുംബത്തിനും പ്രത്യേക പരിഗണന നല്‍കാനും യോഗം നിര്‍ദ്ദേശിച്ചു. പഞ്ചായത്തുകളില്‍ നോട്ടീസ്, അനൗണ്‍സ്‌മെന്റ് എന്നിവ മുഖേനയുള്ള ബോധവത്ക്കരണം ഊര്‍ജിതമാക്കും. ആരോഗ്യവകുപ്പ് അധികൃതരും ആശാവര്‍ക്കര്‍മാരും പോലീസും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാരില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പരിശോധന നടത്തും.

ഇതര സംസ്ഥാന തൊഴിലാളികളില്‍ ബോധവത്ക്കരണം നടത്തുന്നതിന് തൊഴില്‍ വകുപ്പിനെ ചുമതലപ്പെടുത്തി. ആശുപത്രികളില്‍ രോഗികള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനും കൂട്ടം കൂടുന്നത് തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളിയാങ്കല്ല് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചതായും വിനോദസഞ്ചാരികള്‍ എത്തിയാല്‍ അറിയിക്കാന്‍ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡി ടി പി സി അധികൃതര്‍ അറിയിച്ചു. നിലവില്‍ പട്ടാമ്പി മണ്ഡലത്തിലെ ആശുപത്രികളില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല. പട്ടാമ്പി മുനിസിപ്പാലിറ്റി പരിധിയില്‍ 138, കൊപ്പം പഞ്ചായത്തില്‍ 80, മുതുതല 65, തിരുവേഗപ്പുറം 50, വിളയൂര്‍ 42, പള്ളിപ്പുറം 56, ഓങ്ങല്ലൂര്‍ 68, കുലുക്കല്ലൂര്‍ 79, വല്ലപ്പുഴ 72 എന്നിങ്ങനെയാണ് നിരീക്ഷണത്തില്‍ ഉള്ളവരുടെ കണക്ക്.

പട്ടാമ്പി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗത്തില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം മുഹമ്മദലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പട്ടാമ്പി തഹസില്‍ദാര്‍ കെ ആര്‍ പ്രസന്നകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date