Skip to main content
പീരുമേട് മിനി സിവില്‍ സ്റ്റേഷനില്‍  ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് തഹസീല്‍ദാര്‍ എം.കെ.ഷാജിയുടെ ശരീര താപനില  പരിശോധിക്കുന്നു.

പീരുമേട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവേശനം തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷം മാത്രം

കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലയിലും ഊര്‍ജിതമായി നടപ്പാക്കുന്നു. ഇത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കി പീരുമേട് മിനി സിവില്‍ സ്റ്റേഷന്‍ മാതൃകയാകുന്നു. ഇവിടെ എത്തുന്ന എല്ലാ ജീവനക്കാരെയും പൊതുജനങ്ങളെയും ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച്  പരിശോധന നടത്തിയ ശേഷമാണ് ഓഫീസിലേയ്ക്ക് പ്രവേശിപ്പിക്കുന്നത്.
തോട്ടം മേഖല കൂടി ഉള്‍പ്പെടുന്ന പീരുമേട് സിവില്‍ സ്റ്റേഷനിലേയ്ക്ക് വിവിധാവശ്യങ്ങള്‍ക്കായി ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിംഗിന്റെ ഭാഗമായി സാനിട്ടറൈസറും കൈകഴുകാന്‍ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാമൂഹിക അകലവും ഉറപ്പാക്കുന്നു.  കോവിഡ് രോഗവ്യാപന സാധ്യത ഒഴിവാക്കുവാന്‍ എത്തുന്ന എല്ലാവര്‍ക്കും തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തുന്നത് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുവാന്‍ ഏറെ പ്രയോജനപ്രദമാണെന്ന് പീരുമേട് തഹസീല്‍ദാര്‍ എം.കെ.ഷാജി പറഞ്ഞു.  ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് സ്പര്‍ശനരഹിതമായി ശരീരതാപനില പരിശോധിക്കാന്‍  ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ട്. ശശി തരൂര്‍ എം.പി നേതൃത്വം നല്‍കുന്ന എ ഐ പി സി സംഘടനയാണ് കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റായ ഡോ. വിനു ജെ.ജോര്‍ജ് മുഖേന 7000 രൂപ വിലമതിക്കുന്ന ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ നല്‍കിയത്. തഹസീല്‍ദാര്‍ എം.കെ.ഷാജിയെ തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തി കൊണ്ട് പരിശോധനയ്ക്ക് തുടക്കം കുറിച്ചു.

date