ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിലെ പ്രശ്നം പരിഹരിച്ചു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിൽ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന രോഗികളുടെ പരാതി പരിഹരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി അറിയിച്ചു. ജില്ലയിലെ ഒരു കുടുംബശ്രീ യൂണിറ്റുമായി ചർച്ച നടത്തിയാണ് ഭക്ഷണ വിതരണത്തിനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. ബോഫെ മാതൃകയിൽ രോഗികൾക്ക് തന്നെ ഭക്ഷണം സ്വയം എടുത്തു കഴിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം നടത്തിയിരിക്കുന്നത്. ജില്ലാ കലക്ടർ ഡി.ബാലമുരളി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് സന്നദ്ധപ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിലും കോവിഡ് രോഗികൾക്കായുള്ള ഐസൊലേഷൻ വാർഡിൽ പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് ഭക്ഷണം വിതരണം നടത്താനാവുക. സന്നദ്ധപ്രവർത്തകരിൽ നിന്നും ഭക്ഷണം ശേഖരിച്ച് അഞ്ചാമത്തെ ഐസൊലേഷൻ വാർഡായ എം എം വാർഡിൽ ഭക്ഷണം എത്തിക്കുന്നതിനുള്ള കാലതാമസം മൂലമാണ് പരാതി ഉയർന്നിരിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലയിൽ കോവിഡ് രോഗികൾക്കായി 5 ഐസോലേഷൻ വാർഡുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ അഞ്ചാമത്തെ വാർഡായ എം എം വാർഡിലാണ് പരാതി ഉയർന്നത്. ജില്ലയിൽ കോവിഡ് രോഗികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമയത്താണ് ഈ പരാതി ഉയർന്നത്. അതിനാൽ ഈ സാഹചര്യത്തിൽ കോവിഡ് ജാഗ്രത മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഭക്ഷണവിതരണം നടത്താൻ സാധിക്കുമായിരുന്നുള്ളൂ.
മാലിന്യസംസ്കരണം കൂടി ലക്ഷ്യംവെച്ചാണ് സന്നദ്ധപ്രവർത്തകരിൽ നിന്നും ഭക്ഷണം വാങ്ങി ആരോഗ്യപ്രവർത്തകർ വിതരണം ചെയ്യുന്നത്. ആശുപത്രിയിൽ മാലിന്യം കൂടാതിരിക്കാൻ ഭക്ഷണാവശിഷ്ടങ്ങൾ സന്നദ്ധപ്രവർത്തകർക്ക് തന്നെ തിരിച്ച് ഏൽപിക്കുകയാണ് ചെയ്യുന്നത്. ഇത്തരം നിബന്ധനകൾ ഉള്ളത് കൂടിയാണ് ഭക്ഷണ വിതരണത്തിൽ കാലതാമസം ഉണ്ടായത്.
രോഗികളുടെ വീഡിയോ പുറത്തുവന്നതോടെ പ്രശ്നം പരിഹരിക്കാനായെങ്കിലും സദുദ്ദേശപരമായ ആശയങ്ങളെ ചിലർ ദുരുപയോഗം ചെയ്യുന്നതായാണ് കാണുന്നത്. ജില്ലാ ആശുപത്രിയുടെ പരിമിതമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി മെഡിക്കൽ കോളേജിന് സമാനമായ വികസന പ്രവർത്തനങ്ങളാണ് ജില്ലയിൽ നടത്തിവരുന്നത്. അതിനാൽ പരാതികൾ ബന്ധപ്പെട്ട അധികാരികളെ നേരിട്ട് അറിയിക്കാൻ ശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി പറഞ്ഞു.
- Log in to post comments