Skip to main content

മെഡിക്കല്‍ കോളജിന് പി.ടി.എ റഹീം എം.എല്‍.എ വാഹനം നല്‍കി

 

 

 

 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിലുള്ള പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എ വാഹനം നല്‍കി.  ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ലഭിച്ച എംഎല്‍എ ഫണ്ടില്‍നിന്നുമാണ് വാഹനത്തിന് തുക വകയിരുത്തിയത്.  പി.ടി.എ റഹീം എം.എല്‍.എ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു.  വാഹനത്തിന്റെ താക്കോല്‍ എം.എല്‍.എയില്‍ നിന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍.രാജേന്ദ്രന്‍ ഏറ്റുവാങ്ങി. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷംരൂപ ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്.

 

മെഡിക്കല്‍ കോളജിന് കീഴിലുള്ള റീജിയണല്‍ വൈറസ് റിസര്‍ച്ച് ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് വാഹനം പ്രധാനമായും ഉപയോഗപ്പെടുത്തുക. ചെറൂപ്പയിലെ മെഡിക്കല്‍ കോളജ് എക്‌സറ്റന്‍ഷന്‍ സെന്ററിലേക്ക് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനേയും എത്തിക്കുന്നതിനും വാഹനം ഉപയോഗപ്പെടുത്തും. കോവിഡ് 19 പശ്ചാത്തലത്തില്‍ വൈറസ് സാമ്പിളുകള്‍ ശേഖരിച്ച് എത്തിക്കുന്നതിനും വാഹനം സഹായകമാവും.  

 

സര്‍ക്കാരില്‍നിന്നും പ്രത്യേകാനുമതി വാങ്ങിയാണ് വാഹനം ലഭ്യമാക്കിയത്.  മെഡിക്കല്‍ കോളജില്‍ രണ്ട് വെന്റിലേറ്ററുകള്‍ വാങ്ങുന്നതിന് 28 ലക്ഷം രൂപയും മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും ഫണ്ടില്‍ നിന്ന് നേരത്തെ നല്‍കിയിരുന്നതായി പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.

 

ചടങ്ങില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ.ജി സജിത് കുമാര്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പി. വിജയന്‍, ഡോ. അശോകന്‍ കുറ്റിയില്‍, ഡോ. ജെ. ബീന ഫിലോമിന, മെഡിക്കല്‍ കോളജ് വികസന സമിതി അംഗം മേപ്പാല അലി, വഖഫ് ബോര്‍ഡ് മെമ്പര്‍ റസിയ ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date