Skip to main content

സംരംഭക സഹായ പദ്ധതിയില്‍ 4.43 കോടി രൂപ അനുവദിച്ചു

വ്യവസായ വകുപ്പ് നവസംരംഭങ്ങള്‍ക്കും നിലവിലുള്ളവയുടെ വിപുലീകരണത്തിനും നടപ്പാക്കുന്ന സംരംഭക സഹായ പദ്ധതിയില്‍ ജില്ലയിലെ 96 സ്ഥാപനങ്ങള്‍ക്ക് 4.43 കോടി രൂപ അനുവദിച്ചു. രണ്ടു കോടി രൂപ സഹായധനമായി നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യമിട്ടിരുന്നതിന്‍റെ 221 ശതമാനം സഹായധനമായി അനുവദിക്കുവാന്‍ കഴിഞ്ഞു. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അധ്യക്ഷയായ സമിതിയാണ് സ്ഥാപനങ്ങള്‍ക്കുള്ള സഹായ വിഹിതം അംഗീകരിച്ചത്. ധനകാര്യവകുപ്പ് സെക്രട്ടറി, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്‍റ് തുടങ്ങിയവര്‍ സമിതിയിലെ അംഗങ്ങളാണ്. 
    സംരംഭക സഹായ പദ്ധതിയിന്‍ കീഴിലുള്ള അപേക്ഷകള്‍ ജില്ലാ വ്യവസായ കേന്ദ്രം വഴിയും കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴിയുമാണ് സ്വീകരിക്കുന്നത്. വ്യവസായ സംരംഭത്തിന്‍റെ സ്ഥിരം മൂലധനത്തിന്‍റെ നിശ്ചിത തുകയാണ് സഹായധനമായി നല്‍കുന്നത്. പൊതുവിഭാഗങ്ങള്‍ക്ക് 15 ശതമാനവും വനിത, യുവ, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് 20 ശതമാനവും മുന്‍ഗണനാ ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും പിന്നോക്ക ജില്ലകള്‍ക്ക് 10 ശതമാനവും ഉള്‍പ്പെടെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ സ്ഥലം, കെട്ടിടം, യന്ത്ര സാമഗ്രികള്‍ തുടങ്ങിയ സ്ഥിരം മൂലധനത്തിേډല്‍ 30 ലക്ഷം രൂപ വരെ ഒരു സ്ഥാപനത്തിന് സഹായം ലഭിക്കും. സ്ഥാപനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് സഹായത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രന്‍ അറിയിച്ചു.                         (പിഎന്‍പി 563/18)

date