എനെബ്ലിംഗ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ആശാവർക്കർമാർക്ക് ശില്പശാല സംഘടിപ്പിച്ചു
എനെബ്ലിംഗ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ആശാ പ്രവർത്തകർക്കുമായി "വളർച്ച വൈകല്യങ്ങളെ നേരത്തെ കണ്ടെത്തുന്നതിൽ ആരോഗ്യ പ്രവർത്തകരുടെ പങ്ക്" എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. ജില്ല കലക്ടർ സാംബശിവറാവു ശില്പശാല ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യം വെച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര ഭിന്നശേഷി ശാക്തീകരണ പദ്ധതിയാണ് എനെബ്ലിംഗ് കോഴിക്കോട്. പദ്ധതിയുടെ ഭാഗമായി വളർച്ച വൈകല്യങ്ങളെ നേരത്തെ കണ്ടെത്തുന്നതിന് ജില്ലയിൽ കമ്മ്യൂണിറ്റി ബേസ്ഡ് ഏർളി ഐഡന്റിഫിക്കേഷൻ ഓഫ് ഡെവലപ്മെന്റ് ഡിസബിലിറ്റി (CEIDD) പദ്ധതി നടപ്പിലാക്കുന്നു.
ഈ പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നത് വേണ്ടി ജില്ലയിൽ ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഏകോപിച്ചു കൊണ്ട് വൈകല്യങ്ങളെ നേരത്തേ കണ്ടെത്തുക, അവർക്കാവശ്യമായ ചികിത്സ പുനരധിവാസ സേവനങ്ങൾ സാമൂഹ്യ അധിഷ്ഠിത കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുക,
ഇവരുടെ ആരോഗ്യം വിദ്യാഭ്യാസം സാമൂഹ്യക്ഷേമം എന്നിവ ഉറപ്പുവരുത്താൻ ആവശ്യമായ നൂതന പദ്ധതികളുടെ ഏകോപനം എന്നതാണ് എനെബ്ലിംഗ് കോഴിക്കോട് ലക്ഷ്യമാക്കുന്നത്.
ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി വകുപ്പ്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കോഴിക്കോട്, സി.ഡി.എം.ആർ.പി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ശിൽപ്പശാലയിൽ ശിശുരോഗ വിദഗ്ധർ വ്യത്യസ്ത റിഹാബിലിറ്റേഷൻ പ്രൊഫഷണലുകൾ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധൻ ഡോക്ടർ ടിപിഅഷ്റഫ്, കാലിക്കറ്റ് സർവകലാശാല സി.ഡി.എം.ആർ.പി യിലെ ക്ലിനിക്കൽ സൈക്കോളജി റഹീമുദ്ധീൻ, ഫിസിയോതെറാപ്പി ഡനി ഡേവിസ്, സ്പീച്ച് തെറാപ്പിസ്റ്റ് പി.എസ് സുജിത് എന്നിവർ വിഷയാവതരണം നടത്തി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി ഓൺലൈൻ വഴി ആയിരത്തി എഴുനൂറോളം ആശാപ്രവർത്തകർ പങ്കെടുത്തു.
- Log in to post comments