Skip to main content

ജില്ലയില്‍ ആറു കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഞ്ചിന്

എറണാകുളം: ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നവംബര്‍ അഞ്ച് വ്യാഴാഴ്ച നടക്കും. ജില്ലയില്‍ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് നാടിന് സമര്‍പ്പിക്കുന്നത്. കീഴ്മാട്, ചിറ്റാറ്റുകര, ബിനാനിപുരം എന്നിവയും തൃക്കാക്കര, തമ്മനം, മൂലംകുഴി എന്നീ നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് ജില്ലയില്‍ സജ്ജമായിരിക്കുന്നത്. 

 

അഞ്ച് നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി തിരഞ്ഞെടുത്തത്. തൃപ്പൂണിത്തുറ കഴിഞ്ഞ ആഗസ്തില്‍ നഗരകുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റിയിരുന്നു. ചമ്പക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തികള്‍ നടന്നുവരുന്നു.

 

 

39.25 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ചിറ്റാറ്റുകര കുടുംബാരോഗ്യകേന്ദ്രം സജ്ജമാകുന്നത്. ദേശീയ ആരോഗ്യദൗത്യത്തിന്റെ പദ്ധതിയില്‍ പെടുത്തി 14 ലക്ഷം രൂപയാണ് അനുവദിച്ചത്. പ്രളയത്തിന്റെ ഭാഗമായി ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി 12 ലക്ഷം രൂപയും അനുവദിച്ചു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ 13.25 ലക്ഷം രൂപയും ലഭിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ആണ് ഈ തുക നല്‍കിയത്.

 

ദേശീയ ആരോഗ്യദൗത്യം അനുവദിച്ച 14 ലക്ഷം രൂപക്ക് പുറമെ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി കീഴ്മാട് പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കുന്നത്.

 

ദേശീയ ആരോഗ്യദൗത്യത്തില്‍ നിന്നും അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ചാണ് ബിനാനിപുരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്.

 

ദേശീയ ആരോഗ്യദൗത്യത്തിന്റെ പദ്ധതിയില്‍ പെടുത്തി അനുവദിച്ച 7.80 ലക്ഷം രൂപ ചെലവഴിച്ചാണ് തൃക്കാക്കര നഗരാരോഗ്യകേന്ദ്രത്തെ നഗര കുടുംബാരോഗ്യകേന്ദ്രമാക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സും നഗരപ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കുള്ള നാഷണല്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ്സും തൃക്കാക്കരക്ക് ലഭിച്ചിട്ടുണ്ട്.

 

ദേശീയ ആരോഗ്യദൗത്യത്തിന്റെ പദ്ധതിയില്‍ പെടുത്തി അനുവദിച്ച 9.63 ലക്ഷം രൂപ ചെലവഴിച്ചാണ് തമ്മനം നഗരപ്രാഥമികാരോഗ്യകേന്ദ്രം നവീകരിച്ചത്.

ദേശീയ ആരോഗ്യദൗത്യത്തിന്റെ പദ്ധതിയില്‍ പെടുത്തി അനുവദിച്ച 5.94 ലക്ഷം രൂപ ചെലവഴിച്ചാണ് മൂലംകുഴി നഗരകുടുംബാരോഗ്യകേന്ദ്രം നവീകരിച്ചത്.

 

രാവിലെ 10 ന് ഓണ്‍ലൈനായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ 170 ഉം രണ്ടാംഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇതില്‍ 461 കേന്ദ്രങ്ങളാണ് ഇതിനകം എഫ്എച്ച്‌സികളാക്കിയത്.  ജില്ലയില്‍ ഒന്നാം ഘട്ടത്തില്‍ 14ഉം രണ്ടാം ഘട്ടത്തില്‍ 15 ഉം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായത്.

date