Skip to main content

പ്രളയമെടുത്ത വീടിനു പകരമായി  ശ്രീജിത്തിന് പോലീസിന്റെ സ്‌നേഹവീട്

 

പ്രളയത്തില്‍ നഷ്ടപ്പെട്ട വീടിനു പകരം പുതിയ വീട് നിര്‍മിച്ചു നല്‍കി ആറന്മുള ജനമൈത്രി പോലീസ്. ആറന്മുള ചെറുകോല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചിറ്റയില്‍ വീട്ടില്‍ ശ്രീജിത്തിനാണ് ജനമൈത്രി പോലീസ് സ്നേഹവീട് സമ്മാനിച്ചത്.

ഹൃദയ സംബന്ധമായ അസുഖം മൂലം ദുരിതത്തിലും സാമ്പത്തിക പരാധീനതയിലുമായ ശ്രീജിത്തിന്റെ വീടെന്ന സ്വപ്നമാണു  ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസിന്റെ കരുതലില്‍ പൂവണിഞ്ഞത്. ചികിത്സ കാരണം പുതിയ വീട് നിര്‍മിക്കാന്‍ കഴിയാതെ വിഷമിച്ച ശ്രീജിത്തും കുടുംബവും മനം നിറഞ്ഞ

സന്തോഷത്തിലാണിന്ന്.  

  ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന കര്‍ത്തവ്യം ഏറ്റെടുത്തു നടത്തുന്ന പോലീസ്, കോവിഡ് കാലത്ത് ജനങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പമുണ്ടെന്നും, സഹായസന്നദ്ധരായി വിളിപ്പാടകലെ നിലകൊള്ളുന്നുവെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.പ്രളയം ഏറ്റവും അധികം ബാധിച്ച ജില്ലയാണിതെന്നും ദുരിതങ്ങള്‍ നേരിടാന്‍ ജില്ലയിലെ ജനങ്ങളോടൊപ്പം പോലീസുണ്ടായിരുന്നു എന്നും മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളിലും സമൂഹത്തിനോട് ചേര്‍ന്ന് സേവനങ്ങള്‍ എത്തിക്കാന്‍ സജ്ജമായ പോലീസ് അവസരത്തിനൊത്തുയര്‍ന്നതുകൊണ്ടാണ് ശ്രീജിത്തിന്റെ ദുഃഖത്തിന് പരിഹാരമായതെന്നും  അദ്ദേഹം പറഞ്ഞു.

ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.സന്തോഷ്‌കുമാര്‍ എസ.് ഐ ദിജേഷ് കൃഷ്ണന്‍, എം.എം സുല്‍ഫിഖാന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ജി. അജിത,് ബീറ്റ് ഓഫീസര്‍ അനിലേഷ്, സമിതി അംഗങ്ങളായ മഞ്ജു വിനോദ്, ഷാജി പുളിമൂട്ടില്‍, രാധാമണിയമ്മ,

അനില്‍ ചെറുകോല്‍, സുധി കിഴക്കേപറമ്പില്‍, ജോജി കാവുംപടിക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

date