Skip to main content

ജില്ലയിലെ 1615 പട്ടയങ്ങളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു നാലരവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ നല്‍കിയത് 26561 പട്ടയങ്ങള്‍

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മദിന പരിപാടിയുടെ ഭാഗമായുള്ള ജില്ലയിലെ     പട്ടയ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.  സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടത്തിയ ഭരണ നടപടികളും ചട്ടഭേദഗതികളുമാണ് ഇത്രയും പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധ്യമാക്കിയതെന്ന് മുഖ്യമന്ത്രി  സംസ്ഥാന തല പട്ടയ വിതരണോദ്ഘാടനവും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിടോദ്ഘാടനവും നിര്‍വഹിച്ച് പറഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുത്ത വലിയൊരു ജനകീയ ആവശ്യങ്ങളിലൊന്നായിരുന്നു അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കുകയെന്നത്. പതിറ്റാണ്ടുകളായി  സാങ്കേതികത്വത്തിലും നിയമകുരുക്കുകളിലുപ്പെട്ട് ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങള്‍ സര്‍ക്കാര്‍ നടപടിയിലൂടെ ഭൂമിയുടെ അവകാശികളായി മാറിയതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
  മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യാതിഥിയായി. ചടങ്ങില്‍ വിതരണത്തിന് തയ്യാറായ 1615 പട്ടയങ്ങള്‍ എം.എല്‍.എ ചടങ്ങില്‍ വിതരണം ചെയ്തു.
 

മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂനല്‍ 231 പട്ടയങ്ങള്‍, തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂനല്‍ 575 പട്ടയങ്ങള്‍, തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂനല്‍ 300 പട്ടയങ്ങള്‍, മലപ്പുറം ലാന്‍ഡ് ട്രൈബ്യൂനല്‍ ( ദേവസ്വം) 90 പട്ടയങ്ങള്‍, തിരൂര്‍ എല്‍.എ (ജനറല്‍) 100 പട്ടയങ്ങള്‍ മലപ്പുറം എല്‍.എ (ജനറല്‍) 100 പട്ടയങ്ങള്‍, എല്‍.എ (എയര്‍പോര്‍ട്ട്) 70 പട്ടയങ്ങള്‍, കൊണ്ടോട്ടി തഹസില്‍ദാര്‍ 14 പട്ടയങ്ങള്‍, പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ഏഴ് പട്ടയങ്ങള്‍ (മിച്ചഭൂമി പട്ടയം), ഏറനാട് തഹസില്‍ദാര്‍ ഒരു പട്ടയം, നിലമ്പൂര്‍ തഹസില്‍ദാര്‍ 119 പട്ടയങ്ങള്‍ (89 മിച്ച ഭൂമി, 30 പതിവ് പട്ടയം), തിരൂരങ്ങാടി തഹസില്‍ദാര്‍ എട്ട് പട്ടയങ്ങള്‍ എന്നിങ്ങനെ 1615 പട്ടയങ്ങളാണ്

 വിതരണം ചെയ്തത്.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പോത്തുകല്ല് വില്ലേജിലെ ചളിക്കല്‍ കോളനിയിലെ 30 പട്ടിക വര്‍ഗകുടുംബങ്ങള്‍ക്ക് എടക്കര വില്ലേജിലെ ചെമ്പന്‍ കൊല്ലിയില്‍ 10 സെന്റ് ഭൂമിക്ക് വിതം പട്ടയം നല്‍കി. നിലമ്പൂര്‍ താലൂക്കിലെ അമരമ്പലം വില്ലേജില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമി കൈവശക്കാര്‍ക്ക് പതിച്ച് നല്‍കിയുള്ള ഭൂരേഖ  ചടങ്ങില്‍ കൈമാറി. സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടു കൂടിയാണ് കൈവശക്കാരായ 89 പേര്‍ക്ക് പട്ടയം അനുവദിക്കുന്നതിനായുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്ക് എടപ്പറ്റ വില്ലേജില്‍ ഏറ്റെടുത്ത 45 സെന്റ് മിച്ചഭൂമി എട്ട് കുടുംബങ്ങള്‍ക്ക് പതിച്ചു കൊടുത്ത ഭൂരേഖയും ചടങ്ങില്‍ കൈമാറി.
ജില്ലാതല ചടങ്ങില്‍  എ.ഡി.എം ഡോ. എം.സി റെജില്‍, സബ് കലക്ടര്‍ കെ.എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍മാരായ ഒ. ഹംസ, സി.ബിജു, തിരൂര്‍ ആര്‍.ഡി.ഒ അബ്ദുള്‍ നാസര്‍ തുടങ്ങി വിവിധ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും    പങ്കെടുത്തു.
 

date