Skip to main content

രാത്രികാല കര്‍ഫ്യൂ: ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി

 

കോവിഡ് രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള രാത്രികാല കര്‍ഫ്യൂവിനെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. പൊതുഇടങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ജനങ്ങളുടെ മുഴുവന്‍ ഇടപെടലുകളും രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ നിയന്ത്രിക്കുന്നതാണ് രാത്രികാല കര്‍ഫ്യൂ നിര്‍ദ്ദേശങ്ങള്‍. സംസ്ഥാന അതിര്‍ത്തി ആയതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് രാത്രികാലങ്ങളില്‍ എത്തുന്നവര്‍ക്കും   ദീര്‍ഘദൂര യാത്രക്കാര്‍ക്കും രാത്രികാല കര്‍ഫ്യൂ ബുദ്ധിമുട്ടുണ്ടാകാതെ ഗതാഗതം അനുവദിക്കുന്നുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്  ഡി. വൈ. എസ്.പി   പി. എസ്. ബിജുകുമാര്‍ പറഞ്ഞു. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ ആളുകള്‍ ചുറ്റിത്തിരിയുന്നതും കൂട്ടം കൂടുന്നതും അനുവദിക്കുന്നതല്ലെന്നും  ഡി. വൈ. എസ്. പി  അറിയിച്ചു.

പ്രധാന ടൗണുകളിലും അതിര്‍ത്തികളിലും പ്രത്യേക പരിശോധന

രാത്രികാല കര്‍ഫ്യുവിന്റെ  ഭാഗമായി എല്ലാ സ്റ്റേഷന്‍ പരിധികളിലും പോലീസ് നൈറ്റ് പട്രോളിംഗ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ദേശീയപാതകള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി പ്രത്യേക ടീമുകളെ നിയോഗിച്ചു. ആദ്യഘട്ടത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാതെ ബോധവത്ക്കരണം നല്‍കുന്നതിനാണ് പോലീസ് പ്രത്യേകശ്രദ്ധ നല്‍കുന്നത്.
 
അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല

മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, പമ്പുകള്‍, രാത്രി ഷിഫ്റ്റ് ജീവനക്കാര്‍, പാല്‍, പത്രം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവയെ രാത്രികാല കര്‍ഫ്യൂവില്‍ നിന്ന്   ഒഴിവാക്കിയിട്ടുണ്ട്. പൊതുഗതാഗതം, ചരക്കുഗതാഗതം എന്നിവയ്ക്കും നിയന്ത്രണങ്ങളില്ല. ഷോപ്പിംഗ് മാളുകളും സിനിമാ തീയേറ്ററുകളും വൈകിട്ട്  7. 30 ന് മുന്‍പായി അടയ്ക്കാനും നിര്‍ദേശമുണ്ട്. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഹോം ഡെലിവറി, ടേക്ക് എവേ എന്നീ സര്‍വീസുകള്‍ രാത്രി ഒമ്പതിനുശേഷം അനുവദിക്കുന്നതല്ല.

date