Skip to main content

തീരദേശ സംരക്ഷണത്തിന് ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കും-മുഖ്യമന്ത്രി

കടലാക്രമണം തടയാൻ ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴക്കെടുതിയും തീരശോഷണവും വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, എം.വി ഗോവിന്ദൻ, പി.എ മുഹമ്മദ് റിയാസ്, സജി ചെറിയാൻ,  വീണാജോർജ്ജ്,   ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കടലാക്രമണം ചെറുക്കാൻ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട  സംവിധാനമാണ് ടെട്രാപോഡ് സാങ്കേതികവിദ്യ. കരിങ്കല്ലിനു പകരം ടെട്രാപോഡ് നിരത്തി പുലിമുട്ടുകൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്. അതു സംബന്ധിച്ച വിവരങ്ങൾ കൃത്യമായി മനസ്സിലാക്കി ഇവിടെയും ഉപയോഗിക്കാൻ  മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കൂടുതൽ തീരദേശ സംരക്ഷണ നടപടികൾ സ്വീകരിക്കും. നദികൾ, പുഴകൾ എന്നിവിടങ്ങളിലെ മണലും എക്കലും നീക്കം ചെയ്യും. ഇത് തുടർപ്രവർത്തനമായി ഏറ്റെടുക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകി. ചെല്ലാനം പോലുള്ള പ്രദേശങ്ങളിൽ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കടലാക്രമണ പ്രതിരോധമാണ് നമുക്കാവശ്യം. ഒരോ തീരപ്രദേശത്തും കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ പ്രത്യേക നടപടി സ്വീകരിക്കണം. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മാസത്തിൽ രണ്ടു തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പുരോഗതി ചീഫ് സെക്രട്ടറിയെ അറിയിക്കണം. മന്ത്രിതലത്തിലും മാസംതോറും പുരോഗതി വിലയിരുത്തണം.
മഴക്കാലജന്യ രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് വീടുകളും പരിസരവും ശുചിയാക്കാൻ പ്രത്യേക ബോധവത്ക്കരണ പരിപാടി നടത്തണം. പൊതുനിരത്തുകളും പൊതുഇടങ്ങളും ശുചിയാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സന്നദ്ധ സേന വളണ്ടിയർമാരെ കൂടി പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കണം. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഇല്ലാത്ത സന്നദ്ധ സേനാ പ്രവർത്തകരെയായിരിക്കണം ഉപയോഗിക്കേണ്ടത്. ഇതിനായി തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ, സാമൂഹ്യ സന്നദ്ധ സേനാ ഡയറക്ടർ എന്നിവർ സംയുക്ത പ്രവർത്തനം നടത്തണം. മഴക്കാല പൂർവ്വ ജാഗ്രതാ നടപടികളുടെ അവലോകനം എല്ലാ ദിവസവും നടത്താൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ടൗട്ടേ ചുഴലിക്കാറ്റ് മൂലം എട്ടു കോടി രൂപയിലധികം നഷ്ടം പൊതുമരാമത്ത് റോഡുകൾക്ക് ഉണ്ടായി. അതിന്റെ പുനർനിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. കടലാക്രമണം നേരിടാൻ എട്ട് തീരദേശ ജില്ലകൾക്ക് ഒരു കോടി രൂപ വീതവും എറണാകുളം ജില്ലക്ക് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ് 1652/2021

date