Skip to main content

വീടുകളിലെ രോഗവ്യാപനം കുറയ്ക്കാൻ അജാനൂരിൽ രോഗികളെ ഡൊമിസിലറി കെയർ സെന്ററിലേക്ക് മാറ്റുന്നു

വീടുകളിൽ നിന്നുള്ള രോഗവ്യാപനം കുറയ്ക്കാൻ രോഗികളെ ഡൊമിസിലറി കെയർ സെന്ററുകളിലേക്ക് മാറ്റാൻ അജാനൂർ പഞ്ചായത്ത്. വീടുകളിൽ കൃത്യമായി റൂം ക്വാറന്റൈൻ പാലിക്കാൻ സൗകര്യമില്ലാത്ത കോവിഡ് രോഗികളെയാണ് വെള്ളിക്കോത്തെ ഡൊമിസിലറി കെയർ സെന്ററിലേക്ക് മാറ്റുന്നത്. നിലവിൽ ഇരുപതിലധികം പേർ ഇവിടെയുണ്ട്. ആവശ്യമെങ്കിൽ രോഗവ്യാപനം കൂടുന്ന വാർഡുകൾ കേന്ദ്രീകരിച്ചും ഡൊമിസിലറി കെയർ സെന്ററുകൾ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ പറഞ്ഞു. പഞ്ചായത്തിലെ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും രണ്ടാം ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു. 40 നും 44 നും ഇടയിലുള്ളവരുടെ രണ്ടാം ഡോസ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ആഴ്ചകളിൽ തുടർച്ചയായി ഡി കാറ്റഗറിയിലാണ് അജാനൂർ പഞ്ചായത്ത്. പഞ്ചായത്തിലെ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പരിശേധന നിരക്ക് കൂട്ടി. തൊഴിലുറപ്പ് തൊഴിലാളികൾ, ഡ്രൈവർമാർ, വ്യാപാരികൾ, ഉദ്യോഗസ്ഥർ,അന്യസംസ്ഥാന തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി. വാർഡ് തല പരിശേധന ക്യാമ്പുകളെയു വാക്‌സിനേഷൻ ക്യാമ്പുകളെയും സബന്ധിച്ച വിവരങ്ങൾ അനൗൺസ്‌മെന്റുകളായും വാട്‌സ്ആപ്പ് സന്ദേശമായും കൃത്യമായി ജനങ്ങളെ അറിയിക്കുന്നുണ്ട്.
രണ്ട് വാർഡുകൾക്ക് ഒരു കേന്ദ്രമെന്ന നിലയിൽ എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തുന്നു. പഞ്ചാത്ത് ഭരണസമിതിയുടെയും ആനന്ദാശ്രമം ആശുപത്രിയുടെയും അജാനൂർ ആശുപത്രിയുടെയും നേതൃത്വത്തിലാണ് പരിശോധനയും വാക്‌സിനേഷനും പുരോഗമിക്കുന്നത്. കൂടാതെ വാർഡ് തല ജാഗ്രത സമിതിയും കർമ്മ നിരതരാണ്. കോവിഡ് ബാധിച്ച് ഒറ്റപ്പെട്ട് കഴിഞ്ഞ കുടുംബങ്ങളെ സഹായിക്കാൻ സന്നദ്ധ പ്രവർകരുടെ സഹായത്തോടെ കിറ്റുകളെത്തിച്ചു. കൂടാതെ കോവിഡ് ബാധിച്ചവരെയും ലോക്ഡൗണിൽ ഒറ്റപ്പെട്ടവരെയും സഹായിക്കാൻ സദാ സന്നദ്ധമായ ഹെൽപ് ഡെസ്‌കും അജാനൂർ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.

date