Skip to main content

ഭാവി പ്രവർത്തനങ്ങൾ; തദ്ദേശസ്ഥാപന ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മന്ത്രി ആശയവിനിമയം നടത്തും

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്താൻ യോഗങ്ങൾ വിളിച്ചുചേർക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും ഭാവിപ്രവർത്തനങ്ങൾ വിശദീകരിക്കാനുമാണ് യോഗങ്ങൾ വിളിച്ചുകൂട്ടുന്നത്.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെ ജനപ്രതിനിധികളായ അംഗങ്ങൾ, സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, എഞ്ചിനീയർ, സംസ്ഥാന/ജില്ലാതല വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം അഞ്ച് മേഖലകളിലായാണ് സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളുടെ യോഗം ആഗസ്റ്റ് 25ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ യോഗം ആഗസ്റ്റ് 26ന് രണ്ടു മണിക്കും പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളുടെ യോഗം ആഗസ്റ്റ് 26ന് വൈകുന്നേരം നാലു മണിക്കും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ യോഗം ആഗസ്റ്റ് 27 ഉച്ചയ്ക്ക് രണ്ടു മണിക്കും കോട്ടയം എറണാകുളം പത്തനംതിട്ട ജില്ലകളുടെ യോഗം ആഗസ്റ്റ് 27ന് വൈകുന്നേരം നാലു മണിക്കും ചേരുമെന്ന് മന്ത്രി പറഞ്ഞു.
നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും മുഴുവൻ ജനപ്രതിനിധികളും സെക്രട്ടറിമാരും എഞ്ചിനീയർ, സംസ്ഥാന/മേഖലാതല വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം ആഗസ്റ്റ് 25ന് വൈകുന്നേരം നാലു മണിക്ക് വിളിച്ചുചേർക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് യോഗങ്ങൾ ചേരുക. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ കില ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്‌സ്. 2911/2021
 

date