Skip to main content

പ്രളയ പുനരധിവാസം : 26 കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം സര്‍ക്കാര്‍ ധനസഹായം 2.60 കോടി അനുവദിച്ചു

നിലമ്പൂര്‍ പോത്തുകല്ല് വില്ലേജില്‍ കവളപ്പാറയ്ക്ക് സമീപം അപകടഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന  26 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി. മേഖലയില്‍ നിന്ന്  മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങള്‍ക്ക് വസ്തു വാങ്ങി വീട് വയ്ക്കുന്നതിനുള്ള ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ 2.60 കോടി അനുവദിച്ചു. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതമാണ് നല്‍കുന്നത്. ആറ്  ലക്ഷം രൂപ സ്ഥലം വാങ്ങാനും നാല് ലക്ഷം രൂപ വീട് നിര്‍മിക്കാനുമായാണ് വകയിരുത്തിയത്. സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുമാണ് തുക അനുവദിച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലപ്പെടുത്തിയത് പ്രകാരം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, ജില്ലാ ജിയോളജിസ്റ്റ് എന്നിവര്‍ സംയുക്ത പരിശോധന നടത്തിയാണ് കവളപ്പാറയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെയും ഭൂമി വാസയോഗ്യമല്ലാതായവരുടെയും അപകടഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കേണ്ട ആളുകളുടെയും പട്ടിക തയ്യാറാക്കിയത്. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു കവളപ്പാറയിലെ  ഉരുള്‍പൊട്ടല്‍ ദുരന്തം. 59 പേര്‍ മരണപ്പെടുകയും നിരവധി കുടുംബങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
 

date