Skip to main content

ഡിമെൻഷ്യ രോഗികൾക്ക് പുനരധിവാസമുറപ്പാക്കി സാമൂഹിക നീതി വകുപ്പിന്റെ ഡിമെൻഷ്യ പരിപാലന കേന്ദ്രം

 

എറണാകുളം : ഓർമ്മകൾ മറവിയിലേക്ക് മറഞ്ഞ ഡിമെൻഷ്യ രോഗികൾക്ക് പരിപാലനവും മുഴുവൻ സമയ പരിചരണവും ഉറപ്പാക്കി, സാമൂഹിക പ്രതിബദ്ധതയുടെ ഉറപ്പുകൾ പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് സാമൂഹിക നീതി വകുപ്പിന്റെ എടവനക്കാട് പ്രവർത്തിക്കുന്ന ഡിമെൻഷ്യ മുഴുവൻ സമയ പരിപാലന കേന്ദ്രം. രാജ്യത്ത് തന്നെ ഡിമെൻഷ്യ പരിപാലനത്തിനായി സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക കേന്ദ്രമാണ് ഇത്. സംസ്‌ഥാനത്തു ഇത്തരത്തിലുള്ള എക സ്ഥാപനവും ഇത് തന്നെ.

 സെപ്റ്റംബർ 21  ന് സ്ഥാപനത്തിൽ ലോക അൾഷൈമേഴ്സ് ദിനം വെർച്വലായി ആചരിക്കും. മറവിരോഗത്തെ അറിയുക
അൾഷൈമേഴ്സിനെ കുറിച്ചോർക്കുക എന്ന സന്ദേശം ഉൾകൊണ്ട് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും, അൾഷൈമേഴ്സ് ആന്റ് റിലേറ്റഡ് ഡിസാർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സാമൂഹ്യ നീതി വകുപ്പ് ജോ. ഡയറക്ടർ ജലജ എസ് അദ്ധ്യക്ഷത വഹിക്കും.

 "രോഗാരംഭത്തിലെ മറവിരോഗ നിർണ്ണയം' എന്ന വിഷയത്തിൽ ന്യൂറോളജിസ്റ്റ് ഡോ. റോബർട്ട് മാത്യു ക്ലാസ് നയിക്കും.സാമൂഹ്യ നീതി വകുപ്പ് അൾഷൈമേഴ്സ് ആന്റ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇൻഡ്യയുടെ സഹകരണത്തോടെയാണ് എടവനക്കാട് ഡിമെൻഷ്യ മുഴുവൻ സമയ പരിപാലന കേന്ദ്രം 2015 ഇൽ ആരംഭിച്ചത്. 2 ലക്ഷത്തോളം ഡിമെൻഷ്യ രോഗികൾ ആണ് കേരളത്തിൽ ഉള്ളത്. ഇവരിൽ 10% ആളുകൾക്ക് മാത്രമേ  രോഗാവസ്ഥ സ്ഥിരീകരിക്കുകയും ഫലപ്രദമായ പരിചരണത്തിനും വൈദ്യ ശുശ്രൂഷയും
വിധേയമാകുന്നുള്ളൂ.

ഒരു താമസക്കാരനുമായി പ്രവർത്തനമാരംഭിച്ച സ്ഥാപനം ഇതുവരെ അറുപതോളം മറവിരോഗ ബാധിതരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. 25 പേരെ 
താമസിപ്പിക്കാവുന്ന ഈ സ്ഥാപനത്തിൽ നിലവിൽ 19 താമസക്കാർക്ക് പരിചരണം നൽകിവരുന്നു. സമൂഹത്തിലും കുടുംബത്തിലും ഓർമ്മ നഷ്ടപ്പെട്ട് അവഗണിക്കപ്പെട്ടും ദുരിതമനുഭവിക്കുന്നതുമായ ഡിമെൻഷ്യ ബാധിതരെ മികച്ച പരിഗണനയും, സുരക്ഷയും, അവശ്യ ചികിത്സയും പരിചരണവും നൽകി പുനരധിവസിപ്പിക്കുന്നു.

date