Skip to main content

അനധികൃത ജനറേറ്ററുകൾ കണ്ടുകെട്ടാൻ തീരുമാനം

*ജില്ലാതല വൈദ്യുതി അപകടനിവാരണ സമിതി യോഗം ചേർന്നു

അനധികൃതമായും മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും സ്ഥാപിച്ച മുഴുവൻ ജനറേറ്ററും കണ്ടുകെട്ടാൻ ജില്ലാതല വൈദ്യുതി അപകട നിവാരണ സമിതിയോഗത്തിൽ തീരുമാനം. ഇതിനായി കെ.എസ്.ഇ.ബിയും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും സംയുക്തമായി പരിശോധനകൾ നടത്തും. പരിശോധനകൾക്ക് ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടാനും  എഡിഎം ഇ.മുഹമ്മദ് സഫീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ജില്ലയിൽ ഉണ്ടായ വൈദ്യുതി അപകടങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഇ.എൽ.സി.ബി സ്ഥാപിക്കാത്ത ഉപഭോക്താക്കൾ ഉടൻ അവ സ്ഥാപിക്കണമെന്നും ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും വേണ്ടിയുള്ള ദീപാലങ്കാരങ്ങൾക്ക് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്ന് സുരക്ഷാ അനുമതി ലഭിമായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കണമെന്നും യോഗം നിർദേശിച്ചു. ലോഹതോട്ടകൾ ഉപയോഗിച്ച് ഫലങ്ങൾ പറിക്കുമ്പോൾ ലൈനിൽതട്ടിയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് ബോധവത്കരണം നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി. സോളാർ പാനലുകൾ സ്ഥാപിക്കുമ്പോൾ ജനറേറ്റർ ഉള്ള സ്ഥലങ്ങളിൽ സുരക്ഷയ്ക്കായുള്ള റിവേഴ്‌സ് പവർ റിലേ ഉപഭോക്താക്കളും ബന്ധപ്പെട്ട ഏജൻസികളും ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ജില്ലയിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട് നടന്ന 45 അപകടങ്ങളിൽ ഒരു കെ.എസ്.ഇ.ബി ജീവനക്കാരനും രണ്ട് കരാർ തൊഴിലാളികളും ഉൾപ്പെടെ 23 പേർക്കാണ് ജീവൻ നഷ്ടമായത്.

കളക്ടറേറ്റിൽ നടന്ന യോഗത്തിൽ തിരുവനന്തപുരം, കാട്ടാക്കട ഇലക്ട്രിക്കൽ സർക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാർ, സിറ്റി കൺട്രോൾ റൂം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർമാർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.

date