Skip to main content

കുട്ടികളിലെ വാക്‌സിന്‍ വിതരണം ഊര്‍ജിതമാക്കും  ജില്ലാതല പ്രത്യേക യോഗം ചേര്‍ന്നു

പന്ത്രണ്ട് മുതല്‍ പതിനാല് വയസ്സുവരെയുള്ള കുട്ടികളിലെ കൊവിഡ് വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. വാക്‌സിന്‍ വിതരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. നിലവില്‍ ജില്ലയില്‍ 12 നും 14 നുമിടയിലുള്ള കട്ടികളില്‍ ആദ്യ ഡോസ് 25.44 ശതമാനം പേരും രണ്ടാമത്തെ ഡോസ് 6.44 ശതമാനം പേരും സ്വീകരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.സംസ്ഥാന ശരാശരിയിലും തുലോം കുറവാണിതെന്നും ഈ വിടവ് അടിയന്തിരമായി പരിഹരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.  ഇതിന് വിവിധ വകുപ്പുകളുടെ കൂട്ടായ സഹായം തേടും.12 നും 14 നും മിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോര്‍ബി വാക്‌സിനാണ് നല്‍കുന്നത്. ഒരു വയലില്‍ ചുരുങ്ങിയത്  20 പേര്‍ക്കുള്ള വാക്‌സിന്‍ ഉള്ളതിനാല്‍ ഇരുപത് പേരടങ്ങിയ കുട്ടികളുടെ സംഘത്തിന് വാക്‌സിന്‍ നല്‍കുന്നതാണ് സൗകര്യപ്രദമെന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ അതത് മേഖലകളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ വഴി അധ്യയന വര്‍ഷാരംഭത്തിന് മുമ്പ് വാക്‌സിന്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.  സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ ഡി ഡി എഡ്യൂക്കേഷന്‍ വഴി അതത് സ്‌കൂള്‍ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. സ്‌കൂളുകളില്‍ വാക്‌സിന്‍ ക്യാമ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തും. ട്രൈബല്‍ മേഖലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനും തീരുമാനിച്ചു. ആര്‍ സി എച്ച് ഓഫീസര്‍ ഡോ ബി സന്തോഷ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ അനില്‍കുമാര്‍ എന്‍ എ എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ അജിത് കുമാര്‍. വിവിധ വകുപ്പുകക്കട ജില്ലാത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

date