Skip to main content

വയോജന സംരക്ഷണത്തിനായി തദ്ദേശസ്ഥാപനതലത്തില്‍ ജാഗ്രതാസമിതികള്‍ ഇടപെടണം: വനിത കമ്മീഷന്‍ അധ്യക്ഷ വനിതാ കമ്മീഷന്‍ അദാലത്ത്:  ആദ്യ ദിനം 107 പരാതികള്‍ പരിഗണിച്ചു  അദാലത്ത് ചൊവ്വാഴ്ചയും തുടരും

 

    വയോജന സംരക്ഷണത്തിനായി നിയമം അനുശാസിക്കുന്ന  ഇടപെടല്‍ അനിവാര്യമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. എറണാകുളം ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തിലെ ആദ്യദിനത്തിലെ പരാതികള്‍ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. 

    വയോജന സംരക്ഷണ നിയമം നിലവിലുണ്ടെങ്കിലും വനിതാ കമ്മീഷനെ സമീപിക്കേണ്ട സ്ഥിതിയാണ് പ്രായമായ സ്ത്രീകള്‍ക്ക്. കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ കഴിയാത്ത കിടപ്പുരോഗികളാണ് ഇവരില്‍ പലരും.  എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും വാര്‍ഡ്തല ജാഗ്രതാ സമിതി പ്രവര്‍ത്തിക്കേണ്ടതുണ്ട്.  വാര്‍ഡ് തലത്തില്‍ തന്നെ പരാതികള്‍ക്കു പരിഹാരം കാണാനും നിയമസഹായം ഉറപ്പാക്കാനും ജാഗ്രതാസമിതികള്‍ക്കു സാധിക്കണമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

    അദാലത്തില്‍  107 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 46 പരാതികള്‍ തീര്‍പ്പാക്കി. 8 പരാതികള്‍ കൂടുതല്‍ അന്വേഷണം  നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പോലീസിന് കൈമാറി. 53 അപേക്ഷകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അദാലത്ത് ചൊവ്വാഴ്ച(ജൂണ്‍ 28)യും തുടരും. 

    അമ്മമാരെ സംരക്ഷിക്കാത്ത മക്കള്‍ക്ക് എതിരെയുള്ള പരാതികളാണ് വനിതാകമ്മീഷന് മുമ്പില്‍ ഏറ്റവും കൂടുതല്‍ എത്തിയത്. പ്രായാധിക്യം കൊണ്ട് ബുദ്ധിമുട്ടിലായ  അമ്മമാരെ സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറാകാത്തതും, ഒന്നില്‍ കൂടുതല്‍ മക്കള്‍ ഉള്ള സ്ഥലങ്ങളില്‍ അമ്മമാരെ നോക്കുന്നതുമായി ബന്ധപ്പെട്ട  തര്‍ക്കങ്ങളുമാണ് കമ്മീഷന് മുന്നില്‍ പ്രധാന പരാതികളായി എത്തിയത്.

    വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഡ്വ. എ.ഇ അലിയാര്‍, അഡ്വ. യമുന, അഡ്വ. സ്മിത ഗോപി, അഡ്വ. ഖദീജ റിഷബത്ത്, കൗണ്‍സിലര്‍ വി.കെ സന്ധ്യ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു

date