Skip to main content

തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനൻ ഫണ്ട് മുൻ വർഷത്തേതുപോലെ അനുവദിക്കും: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

ഈ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള റോഡിതര മെയ്ന്റനൻസ് ഫണ്ട് വിഹിതവും റോഡ് മെയ്ന്റനൻസ് ഫണ്ട് വിഹിതവും 2020-21 വർഷത്തേതിന് ആനുപാതികമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ആസ്തി വിവര കണക്ക് നൽകിയതിലെ പോരായ്മ മൂലം 2022-23 വർഷത്തെ മെയ്ന്റനൻസ് ഗ്രാന്റ് വിഹിതത്തിൽ വലിയ വ്യതിയാനം ഉണ്ടായെന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരാതിയെ തുടർന്നാണ് നടപടി. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാലുമായി സംസാരിച്ച് ധാരണയിലെത്തിയതിനെ തുടർന്നാണ് ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പുനക്രമീകരണം നടത്തുന്നത്. വാർഷിക പദ്ധതി രൂപീകരണ പ്രക്രീയ അടിയന്തിരമായി പൂർത്തിയാക്കേണ്ട സാഹചര്യം പരിഗണിച്ചാണ് നടപടി. ഈ വിഹിതം അനുസരിച്ചുള്ള മെയ്ന്റനൻസ് ഫണ്ട് പ്രൊജക്ടുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ രൂപം നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള റോഡ് ഇതര മെയ്ന്റനൻസ് ഫണ്ട് ആയി 1156.02 കോടിയും റോഡ് മെയ്ന്റനൻസ് ഫണ്ട് ആയി 1849.63 കോടി രൂപയുമാണ് വകയിരുത്തിയത്. തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കിയ ആസ്തിവിവര കണക്കുകളെ അടിസ്ഥാനമാക്കി, ആറാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത മാനദണ്ഡങ്ങൾ പ്രകാരമാണ് ഈ വകയിരുത്തൽ. എന്നാൽ വിഹിതത്തിൽ വലിയ വ്യതിയാനം ഉണ്ടായിട്ടുള്ളതായും ആസ്തിവിവര കണക്കിലെ പോരായ്മകൾ പരിഹരിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ട് നിരവധി തദ്ദേശ സ്ഥാപനങ്ങൾ സർക്കാരിന് നിവേദനം നൽകി.  ഇത് പരിഗണിച്ചാണ് ധനകാര്യ വകുപ്പിന്റെ കൂടി അംഗീകാരത്തോടെ പുതിയ തീരുമാനം. ആസ്തി വിവരക്കണക്കിലെ ന്യൂനത പരിഹരിക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്. 2930/2022

 

date