Skip to main content
'എന്റെ നഗരം ശുചിത്വ നഗരം' പദ്ധതിയുടെ ഭാഗമായി നഗരസഭകൾക്കുള്ള ഏകദിന മേഖലാതല ശിൽപ്പശാല

സമ്പൂർണ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് നാല് വർഷം കൊണ്ട് സമ്പൂർണ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ശുചിത്വ മിഷന്റെ 'എന്റെ നഗരം ശുചിത്വ നഗരം' പദ്ധതിയുടെ ഭാഗമായി നഗരസഭകൾക്കുള്ള ഏകദിന മേഖലാതല ശിൽപ്പശാല ധർമശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കും. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത, വികേന്ദ്രീകൃത പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണം. അത്യാധുനിക സൗകര്യങ്ങളുള്ള മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കണം. അവയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് നേരിൽകണ്ട് മനസ്സിലാക്കാനും കഴിയണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ വിവര ശേഖരണവും ജിഐഎസ് മാപ്പിങ്ങും നടത്തി മാലിന്യ നിർമാർജനം കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമായി നടത്തണമെന്നും മന്ത്രി  എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 36 നഗരസഭകളിൽ നിന്ന് 180 പ്രതിനിധികൾ പങ്കെടുത്തു. മേയർ, ചെയർപേഴ്സൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ, സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങുന്ന അഞ്ച് അംഗങ്ങളാണ് ഓരോ നഗരസഭയേയും പ്രതിനിധീകരിച്ച് എത്തിയത്. ഖര, ദ്രവ മാലിന്യ സംസ്‌കരണവും വിവിധ പദ്ധതികളുടെ വിശദീകരണവും ഉൾപ്പടെ നാല് സെഷനുകളായാണ് പരിപാടി നടന്നത്.ധർമശാല ഇന്ത്യൻ കോഫി ഹൗസ് ഹാളിൽ നടന്ന ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. 'മാലിന്യ സംസ്‌കരണവും സർക്കാർ സമീപനവും' എന്ന വിഷയം നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ അവതരിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം ജോയിന്റ് അഡൈ്വസർ ജെ ബി രവീന്ദർ, അസി. അഡൈ്വസർ സതീഷ് കെ സദാശിവം, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്‌കരൻ, ശുചിത്വമിഷൻ സോളിഡ് വേസ്റ്റ് മാനേജമെന്റ് ഡയറക്ടർ ജി ജ്യോതിഷ് ചന്ദ്രൻ, ലിക്വിഡ് വേസ്റ്റ് മാനേജമെന്റ് ഡയറക്ടർ കെ എസ് പ്രവീൺ, ശുചിത്വമിഷൻ മോണിറ്ററിങ് പ്രോഗ്രാം ഓഫീസർ കെ രശ്മി മോൾ, ജില്ലാ കോ-ഓർഡിനേറ്റർ പി എം രാജീവ് എന്നിവർ പങ്കെടുത്തു.

date