Skip to main content

പുനർഗേഹം പദ്ധതി: യോഗം ചേർന്നു

പുനർഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ചചെയ്യുന്നതിനായി ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ജില്ലാതല നിർവഹണ സമിതി യോഗം ചേർന്നു. പുനർഗേഹം പദ്ധതിയു‌ടെ പുരോഗതി യോഗം ചർച്ച ചെയ്തു. 

 

വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ ദൂരത്തിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം. 323 അപേക്ഷകളിൽ 107 അപേക്ഷകൾ മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച് രജിസ്ട്രേഷൻ നടപടികളിലേക്ക് കടന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ യോഗത്തെ അറിയിച്ചു. 

 

പുനർഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ യോഗം ചേരാനും തീരുമാനിച്ചു. കോഴിക്കോട് ജില്ലയുടെ പ്രത്യേകത കണക്കിലെടുത്ത് പദ്ധതിക്കായി വാങ്ങുന്ന ഭൂമി വില വർദ്ധിപ്പിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് കലക്ടർ പറഞ്ഞു. പുനർഗേഹം ഗുണഭോക്താക്കളുടെ ഭൂമി വില നിർണ്ണയം വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുമെന്നും കലക്ടർ പറഞ്ഞു. 

 

കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കോർപ്പറേഷൻ കൗൺസിലർ വി.കെ മോഹൻദാസ്, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി അനുഷ, സതി കിഴക്കയിൽ, പി ശ്രീജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ, പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

date