കളക്ടറുടെ പൊതുജന പരാതിപരിഹാര അദാലത്തിൽ ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി
ആലപ്പുഴ: ചെങ്ങന്നൂർ താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ. 147 പരാതികളാണ് അദാലത്തിൽ ലഭിച്ചത്.ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന അദാലത്ത് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അതത് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ ജില്ല കളക്ടർ നേരിട്ടാണ് പരാതികൾ പരിഗണിച്ചത്. കൂടുതൽ പരിശോധനകൾ ആവശ്യമുള്ളവ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി അതാത് വകുപ്പ് മേധാവികൾക്ക് കൈമാറി.അദാലത്ത് ദിവസമായ ഇന്നലെ മാത്രം കുട്ടനാട് ചെങ്ങന്നൂർ പരിധിയിലെ വിവിധ സർക്കാർ ഓഫിസുകളുമായി ബന്ധപ്പെട്ട 91 പരാതികളാണ് ലഭിച്ചത്. നേരത്തെ ലഭിച്ച 56 പരാതികളും ഉൾപ്പടെയാണ് 147 പരാതികൾ പരിഗണിച്ചത്. അതിർത്തി പ്രശ്‌നം, വീട് നിർമാണം, ബാങ്കിങ്, ഭൂമി കയ്യേറ്റം,വിദ്യാഭ്യാസ സഹായം തുടങ്ങി എത്തിയത് നിരവധി പരാതികളാണ്.
എ.ഡി.എം. എസ്. സന്തോഷ് കുമാർ, ഡെപ്യൂട്ടി കളക്ടർമാരായ ബി. കവിത,ജെ.മോബി, ആർ. സുധീഷ്, പുഞ്ച സ്‌പെഷ്യൽ ഓഫിസർ ജെസിക്കുട്ടി മാത്യൂ, ചെങ്ങന്നൂർ തഹദിൽദാർ എം. ബിജുകുമാർ, എൽ.ആർ തഹസീൽദാർ ഷീബ മാത്യു, ആർ.ഡി.ഒ എസ്. സുമ, ആർ.ഡി.ഒ സീനിയർ സൂപ്രണ്ട് ജെ.ശ്രീകല, വാർഡ് കൗൺസിലർ വിജി ശ്രീകാന്ത് വിവിധ താലൂക്ക്തല വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments