Skip to main content

പുന്നയൂരിലെ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം വരുന്നു

 

ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ  58 ആം നമ്പർ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു.

 വർഷങ്ങളായി അടിസ്ഥാനസൗകര്യമില്ലാതെ വിവിധ സ്ഥലങ്ങളിലായി വാടകകെട്ടിടങ്ങളിലാണ് പതിനഞ്ചാം വാർഡിലെ 58 ആം നമ്പർ അങ്കണവാടി പ്രവർത്തിച്ചിരുന്നത്. അങ്കണവാടിക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനു വേണ്ടി അന്നത്തെ വാർഡ് മെമ്പർ ജിസ്ന റനീഷും അങ്കണവാടി വെൽഫയർ കമ്മിറ്റിയും നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് വാക്കയിൽ പ്രകാശൻ അമ്മ പത്മാവതിയുടെ പേരിലുള്ള ഭൂമിയിൽനിന്ന് 3 സെൻറ്  അംഗൻവാടി കെട്ടിടത്തിൻ്റെ നിർമ്മാണത്തിനായി സംഭാവനയായി നൽകിയത്.

എൻ കെ അക്ബർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 27.5 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി കെട്ടിടം  നിർമ്മിക്കുന്നത്. പതിനഞ്ചാം വാർഡിലെ 3 അങ്കണവാടികളിൽ രണ്ടെണ്ണവും മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. മൂന്നാമത്തെ അംഗൻവാടി കൂടി സൗകര്യപ്രദമായ നിലയിലേക്ക് മാറുമ്പോൾ വാർഡിൻറെ വികസന പ്രവർത്തനത്തിൽ  വലിയ മുന്നേറ്റമായി അത് മാറും.  

 അങ്കണവാടി കെട്ടിടത്തിന്റെ  ശിലാസ്ഥാപനം 30ന് വൈകിട്ട് 4 മണിക്ക് എൻ കെ അക്ബർ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സലീന നാസർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാർ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date