Skip to main content

എൻ.സി.സിയുടെ പ്രവർത്തനം യുവജനതയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയതായി മന്ത്രി ആർ ബിന്ദു

 

എൻ.സി.സിയുടെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള യുവജനതയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ചൂണ്ടിക്കാട്ടി. 

2022-23 ൽ സംസ്ഥാനത്തെ അഞ്ച് എൻ.സി.സി ഗ്രൂപ്പുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗ്രൂപ്പിനുള്ള  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പേരിലുള്ള എൻ.സി.സി ബാനർ തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എൻ.സി.സിയുടെ നാളിതുവരെയുള്ള ചരിത്രം ശ്ലാഘനീയമാണ്.  അചഞ്ചലമായ അച്ചടക്കത്തോടെയും രാജ്യാഭിമാന ബോധത്തോടെയും സേവന സന്നദ്ധതയോടെയുമാണ് എൻ.സി.സി കേഡറ്റുകൾ പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന ബഹുസ്വരതമതനിരപേക്ഷത എന്നിവ കാത്തുരക്ഷിക്കാൻ വലിയ രീതിയിലുള്ള ശ്രമം എൻ.സി.സി നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മേജർ ജനറൽ അലോക് ബേരി അധ്യക്ഷത വഹിച്ചു. ന്യൂഡൽഹിയിൽ നടന്ന എൻ.സി.സി ഡയറക്ടറേറ്റുകൾ തമ്മിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മന്ത്രി സമ്മാനം വിതരണം ചെയ്തു. മികച്ച രണ്ടാമത്തെ ഗ്രൂപ്പിനുള്ള അവാർഡ് കോഴിക്കോട് നേടി. സംസ്ഥാനത്തെ മികച്ച യൂണിറ്റിനുള്ള അവാർഡ് കേരള നേവൽ എൻ.സി.സി കോഴിക്കോടും സംസ്ഥാനത്തെ മികച്ച സ്ഥാപനത്തിനുള്ള ജൂനിയർ ഡിവിഷൻ അവാർഡ് കൊല്ലം എസ്.എം ഹയർ സെക്കൻഡറി സ്‌കൂളും മികച്ച സ്ഥാപനത്തിനുള്ള സീനിയർ ഡിവിഷൻ അവാർഡ് സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജും നേടി. ഇവർ മന്ത്രി ബിന്ദുവിൽ നിന്ന് ട്രോഫികൾ സ്വീകരിച്ചു.

ചടങ്ങിൽ എൻ.സി.സി ഗ്രൂപ്പ് കമാൻഡർമാർ,  ഡയറക്ടർമറ്റ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ എൻ.സി.സി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

പി.എൻ.എക്സ്. 708/2023

date