തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നൂതന ബേൺസ് ഐസിയു യാഥാർത്ഥ്യമായി
*പൊള്ളലേറ്റവർക്ക് നൂതന ചികിത്സാ സംവിധാനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നൂതന സംവിധാനങ്ങളോട് കൂടിയ ബേൺസ് ഐസിയു പ്രവർത്തന സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊള്ളലേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ ഇതേറെ സഹായിക്കും. 8 ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, മൾട്ടിപാര മോണിറ്റർ, അണുബാധ കുറയ്ക്കുന്നതിനുള്ള ഹെപാ ഫിൽട്ടർ തുടങ്ങിയ ആധുനിക സംവിധാനങ്ങളോടെയാണ് ബേൺസ് ഐസിയു സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റ നൂറു ദിന കർമ്മപരിപാടിയോടനുബന്ധിച്ച് ബേൺസ് ഐസിയു ഉദ്ഘാടനം ചെയ്യും.
3.46 കോടി രൂപയോളം ചെലഴിച്ചാണ് പഴയ സർജിക്കൽ ഐസിയുവിന്റെ സ്ഥലത്ത് സർജറി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളുടെ നേതൃത്വത്തിൽ നൂതന സംവിധാനങ്ങളോടെയുള്ള ബേൺസ് ഐസിയു സ്ഥാപിച്ചത്. നഴ്സസ് സ്റ്റേഷൻ, നഴ്സസ് റൂം, ഡ്യൂട്ടി ഡോക്ടർ റൂം എന്നിവയുമുണ്ട്. ബേൺസ് ഐസിയുവിൽ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധ ഏൽക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 15 ശതമാനം മുതൽ പൊള്ളലേറ്റ രോഗികൾക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ഐസിയുവിലൂടെ നൽകുന്നത്.
ബേൺസ് ഐസിയുവിനോടനുബന്ധിച്ച് കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്കും സജ്ജമാക്കി വരുന്നു. സ്‌കിൻ ബാങ്കിനാവശ്യമായ ഉപകരണങ്ങൾ ഏറെക്കുറെ ലഭ്യമായിട്ടുണ്ട്. ബാക്കിയുള്ളവ കൂടി ലഭ്യമാക്കി പ്രവർത്തന സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപ്പെട്ട ആളിൽ നിന്ന് ശേഖരിച്ചുവയ്ക്കുകയും അത് അത്യാവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കിൻ ബാങ്ക് സ്ഥാപിച്ചു വരുന്നത്.
പി.എൻ.എക്സ്. 767/2023
- Log in to post comments