Skip to main content

റോഡുകളിലെ കേബിൾ കെണികൾ ചർച്ച ചെയ്യാൻ യോഗം14-ന്.; മന്ത്രി ആന്റണി രാജു

----------------------
സംസ്ഥാനത്തെ റോഡുകളുടെ കുറുകെയും വശങ്ങളിലും അലക്ഷ്യമായി കേബിളുകൾ ഇടുന്നത് കൊണ്ടും അനിയന്ത്രിതമായി കുഴികൾ കുഴിക്കുന്നത് മൂലവും ഓടയില്‍ സ്ലാബുകള്‍ കൃത്യമായി ഇടാത്തതു കൊണ്ടും ഉണ്ടാകുന്ന അപകടങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുവാൻ ബന്ധപ്പെട്ടവരുടെ യോഗം റോഡ് സുരക്ഷാ അതോറിറ്റി ചെയർമാൻ കൂടിയായ ഗതാഗമന്ത്രി ആന്റണി രാജു വിളിച്ചു ചേർക്കുന്നു. എറണാകുളം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആണ് യോഗം. പൊതുമരാമത്ത്, ഗതാഗതം,തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, വിവിധ ടെലഫോൺ കമ്പനികൾ, വിവിധ ടെലിവിഷൻ കേബിൾ കമ്പനികൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ റോഡുകളിൽ അലക്ഷ്യമായിട്ടിരിക്കുന്ന കേബിളുകൾ മൂലം ഇരുചക്ര വാഹന യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാന്‍ തീരുമാനിച്ചത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനം റോഡ് സുരക്ഷാ  അതോറിറ്റിയുടെ ചുമതലയാണ്. പൊതുനിരത്തിലെ അപകടകരമായ വസ്തുക്കള്‍ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007-ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി ആക്ടിലെ 14-)o വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിക്കുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് യോഗം വിളിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

date