Skip to main content

വായുമലിനീകരണം – അളവറിയാ൯ നിരീക്ഷണം ശക്തമാക്കും, നഗരം ഹരിതാഭമാക്കും

 

വായുവിലെ രാസബാഷ്പ മാലിന്യത്തിന്റെ അളവ് വർധിക്കുന്നത് (പി.എം 2.5) ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾക്ക് ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. മലിനീകരണ സ്രോതസുകൾ നിരീക്ഷിച്ച് കർശന നടപടികൾ സ്വീകരിക്കും. നഗരത്തിലെ പച്ചപ്പ് വർധിപ്പിക്കാനും യോഗം നിർദേശിച്ചു.

മലിനീകരണ തോത് കൃത്യമായി നിരീക്ഷിച്ച് നഗരത്തിലെ വായുവിന്റെ ഗുണമേന്മ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ദുരന്ത നിവാരണ അതോറിറ്റിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നേതൃത്വത്തിലാണ് പഠനം. നാഷണൽ സർവീസ് സ്കീമിന്റെയും നെഹ്റു യുവകേന്ദ്രയുടെയും വോളന്റിയർമാരെ പഠനത്തിനായി നിയോഗിക്കും. പഠനഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.

നഗരത്തിൽ 12 ഇടത്താണ് നിലവിൽ മലിനീകരണ നിയന്ത്രണ ബോർഡിന് നിരീക്ഷണ സംവിധാനമുള്ളത്. ഇതിൽ വൈറ്റിലയിലാണ് ഏറ്റവും കൂടുതൽ മലിനീകരണത്തോത് രേഖപ്പെടുത്തിയിട്ടുള്ളത്. മൊബിലിറ്റി ഹബ്ബും വൈറ്റില ജംഗ്ഷനും ഉൾപ്പെടുന്ന മേഖലയാണിത്. ഉയർന്ന വാഹന സാന്ദ്രതയാണ് പി.എം 2.5ന്റെ തോതിലുള്ള വർധനയ്ക്ക് കാരണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.

നഗരത്തിലെ അന്തരീക്ഷ വായുവിന്റെ നിലവാരം നിരീക്ഷിക്കുന്നതിന് കലൂരിൽ സ്റ്റേഡിയത്തിന് സമീപം പുതിയ നിരീക്ഷണ കേന്ദ്രം മാർച്ചിൽ പ്രവർത്തനം തുടങ്ങും. ഇതിന് പുറമെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന വാതകങ്ങൾ അനുവദനീയ അളവിലാണോ എന്ന് പരിശോധിക്കുന്നതിന് മോട്ടോർ വാഹന വകുപ്പും സംവിധാനമേർപ്പെടുത്തും. കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങളുടെ പുക നിലവാരം പരിശോധിക്കും.

അന്തരീക്ഷ വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് കൊച്ചി നഗരത്തെ കൂടുതൽ ഹരിതാഭമാക്കുന്നതിനുള്ള നടപടികൾക്കും കളക്ടർ നിർദേശം നൽകി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചി സ്മാർട് മിഷ൯ ലിമിറ്റഡ്, വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. 

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദു മോൾ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. ബാബുരാജൻ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി. അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

date