Skip to main content
ഇറ്റ്ഫോക്കിൽ നടൻ ജയറാം

വിശ്വനാടക വേദിയിൽ അതിഥിയായി ജയറാം

അതിരുകൾ മായിച്ച വിശ്വനാടക വേദിയിൽ അതിഥിയായെത്തി നടൻ ജയറാം. കോവിഡ്  കവർന്ന രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഇറ്റ്ഫോക്കിന്റെ ആവേശം ഉയർത്തി താരത്തിന്റെ സന്ദർശനം. ഏറ്റവും വലിയ നാടകോത്സവത്തിനാണ് തൃശൂർ സാക്ഷ്യം വഹിക്കുന്നത്. ഇതുപോലെയുള്ള നാടകങ്ങളിലൂടെയാണ് കുട്ടിക്കാലം സമ്പന്നമായിരുന്നതെന്നും മാനവികതയുടെ വീണ്ടെടുപ്പിനാണ് ഇറ്റ്ഫോക്ക് ആഹ്വാനം ചെയ്യുന്നതെന്നും ജയറാം പറഞ്ഞു.

ജീവിതത്തിൽ പല അവസരങ്ങളിലും നല്ല ഗുരുക്കൻമാരെ ലഭിക്കാൻ തനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. മിമിക്രിയിൽ ആബേലച്ചനും  സിനിമയില്‍ പത്മരാജനും ഗുരുവായി. ചെണ്ടയിൽ അരങ്ങേറ്റം കുറിക്കാൻ മറ്റ് ഗുരുക്കൻമാരുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥയിൽ ഒരു കൂട്ടത്തിന് മുന്നിൽ മേളത്തിന്റെ ഭാഗമാകാൻ ആത്മവിശ്വാസം പകർന്നത് ഗുരുനാഥൻ മട്ടന്നൂരാണ്. അദ്ദേഹം കേരള സംഗീത നാടക അക്കാദമി ചെയർമാനായി സ്ഥാനമേൽക്കുന്ന ചടങ്ങിന് സാക്ഷിയാകാൻ സാധിച്ചില്ല. ഇന്ന് ഇറ്റ്ഫോക്ക് അതിന് അവസരം ഒരുക്കിയെന്നും താരം പറഞ്ഞു.

 ഇറ്റ്ഫോക്ക് വേദികൾ കണ്ട താരം മേള കുലപതിയും ഗുരുനാഥനുമായ മട്ടന്നൂർ ശങ്കരൻകുട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളിയെ കണ്ട ജയറാം പഴയകാല ഓർമ്മകളും പങ്കുവെച്ചു. തുടർന്ന്  ആരാധകർ ഉൾപ്പെടെ നാടകം കാണാൻ കാത്തുനിന്നവരെ നേരിൽ കണ്ട താരം  സെൽഫി എടുക്കാനും മറന്നില്ല.

date