Skip to main content

തീരദേശ ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും

തീരദേശ ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയിലും എം എല്‍ എമാരായ സുജിത്ത് വിജയന്‍പിള്ള, ജി എസ് ജയലാല്‍ എന്നിവരുടെ സാന്നിധ്യത്തിലും ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കാപ്പില്‍-തങ്കശ്ശേരി, തങ്കശ്ശേരി-നീണ്ടകര, ഇടപ്പള്ളികോട്ട-അഴീക്കല്‍ എന്നിങ്ങനെ മൂന്ന് റീച്ചുകളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെ എല്ലാ ആശങ്കകളും പൂര്‍ണമായി പരിഹരിച്ചാകും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ആദ്യത്തെ റീച്ചില്‍ കല്ലിടല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് ജി എസ് ജയലാല്‍ എം എല്‍ എ നിര്‍ദ്ദേശിച്ചു. രണ്ടാമത്തെ റീച്ചില്‍ നീണ്ടകര പാലം മുതല്‍ ഇടപ്പള്ളികോട്ട വരെയുള്ള പ്ലാനിന് പകരം തീരദേശ മേഖലയിലൂടെ അലൈന്‍മെന്റ് പുനര്‍നിശ്ചയിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സുജിത് വിജയന്‍പിള്ള എം എല്‍ എ ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കിയാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പരവൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പി ശ്രീജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെ ഷാഹിദ, യു ഉല്ലാസ്, എം ഷമി, ജെ ആര്‍ സുരേഷ് കുമാര്‍,ഡെപ്യൂട്ടി കളക്ടര്‍ എഫ്. റോയികുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തീരദേശ നിവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.              

date