Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: അഞ്ചാം ദിനം പരിഗണിച്ചത് 180 അപേക്ഷകൾ 175 അപേക്ഷകരെ നേരിൽകണ്ട് പരാതി പരിഹാരവുമായി മന്ത്രിമാർ 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊച്ചി താലൂക്ക് തലത്തിൽ നടന്ന അദാലത്തിൽ 180 പരാതികൾ പരിഗണിച്ചു. വ്യവസായി വകുപ്പ് മന്ത്രി പി. രാജീവിന്റെയും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദിന്റെയും  നേതൃത്വത്തിൽ  മട്ടാഞ്ചേരി ടി.ഡി. സ്‌കൂളിലാണ് അദാലത്ത് നടന്നത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട 175 പരാതികൾ മന്ത്രിമാർ നേരിട്ട് പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്തു. 5  പരാതികൾ അപേക്ഷകർ ഹാജരാകാത്തതിനാൽ തുടർനടപടികൾക്കായി മാറ്റിവെച്ചു. 124 അപേക്ഷകൾ അദാലത്ത് വേദിയിൽ നേരിട്ട് സ്വീകരിക്കുകയും ചെയ്തു 

അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുൻഗണനാ റേഷൻ കാർഡുകൾ, ക്ഷേമപെൻഷനുകൾ,  അതിർത്തി തർക്കം, വഴി തർക്കം,സ്വത്ത് തർക്കം, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, റവന്യു റീസർവേ, ഭൂമി പോക്കുവരവ് ചെയ്യൽ, തണ്ടപ്പേര് മാറ്റൽ, മാലിന്യസംസ്കരണം , വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, കൃഷി നാശത്തിനുള്ള ധനസഹായം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട  അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.

കെ.ജെ മാക്സി എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ് കെ. ഉമേഷ്, സബ് കളക്ടർ വിഷ്ണു രാജ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, കൊച്ചി തഹസിൽദാർ സുനിത ജേക്കബ്ബ്, ഡെപ്യൂട്ടി കളക്ടർ ബി. അനിൽ കുമാർ, കൗൺസിലർ കെ.എ. മനാഫ്, ഹുസൂർ ശിരസ്തദാർ കെ. അനിൽകുമാർ മേനോൻ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, തഹസിൽദാർമാർ, റവന്യൂ ജീവനക്കാർ, പഞ്ചായത്ത് വകുപ്പ് ജീവനക്കാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, കൗൺസിലർമാർ തുടങ്ങിയവർ അദാലത്തിൽ സന്നിഹിതരായി.

മൂവാറ്റുപുഴ താലൂക്ക് അദാലത്ത് 25ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിൽ നടക്കും. ജില്ലയിലെ അവസാന അദാലത്ത് മെയ് 26ന് കോതമംഗലം താലൂക്കിലെ മാര്‍ത്തോമ ചെറിയ പള്ളി കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കും.

date