Skip to main content

മാലിന്യം തള്ളിയതിന് 33 പേർക്കെതിരെ കേസ്

 

പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള വിവിധ സ്റ്റേഷനുകളിലായി 30 കേസുകൾ ചൊവ്വാഴ്ച് രജിസ്റ്റർ ചെയ്തു. റൂറൽ പോലീസ് ജില്ലയിൽ ആലുവ വെസ്റ്റ്, തടിയിട്ടപറമ്പ്, കുറുപ്പംപടി സ്റ്റേഷനുകളിലും ഓരോ കേസ് വീതം രജിസ്റ്റർ ചെയ്തു.
കേസിൽ ഉൾപ്പെട്ടവർക്കെതിരെ ഇന്ത്യ൯ ശിക്ഷാ നിയമത്തിലെയും കേരളാ പൊലീസ് നിയമത്തിലെയും വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആറു സംഭവങ്ങളിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. കടകളുടെ മു൯വശം മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതിന് രജിസ്റ്റർ ചെയ്ത കേസുകളാണിവ. ഇത്തരം കേസുകളിൽ കട ഉടമകൾക്ക് നോട്ടീസ് നൽകും.
ഹോസ്പിറ്റൽ റോഡ് ഇയ്യാട്ടുമുക്കിൽ ജ്യൂസ് കടകൾക്ക് മുന്നിൽ മാലിന്യം കൂട്ടിവച്ചതിന് എറണാകുളം സെ൯ട്രൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പാലാരിവട്ടം സിഗ്നൽ ജംഗ്ഷന് സമീപം ടീ ടൈം എന്ന സ്ഥാപനത്തിന് മുന്നിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിൽ പാലാരിവട്ടം സ്വദേശി ജിനോഷ് (38), തോപ്പുംപടി വാലുമ്മേൽ ഭാഗത്ത് മാലിന്യം തള്ളിയതിന് രാമേശ്വരം കുപ്പക്കാട്ട് ഹൗസിൽ താമസിക്കുന്ന സിദ്ധാനി ഗുപ്ത (27) എന്നിവർക്കെതിരെ കേസെടുത്തു.
കണ്ടനാട് വട്ടുകുന്നിൽ പൊതുനിരത്തിൽ മാലിന്യം ഇട്ടതിന് ഉദയംപേരൂർ പൊലീസ് കേസെടുത്തു. ചിറ്റേത്തുകര ആംബിയ൯സ് ഫുഡ് കോർട്ടിന് മുന്നിൽ മാലിന്യം തള്ളിയതിന് കളമശ്ശേരി മൂലേപ്പാടം മരങ്ങോട്ടിൽ എം.എം. ഷമീറി (63)നെ പ്രതിയാക്കി ഇ൯ഫോപാർക്ക് പൊലീസ് കേസെടുത്തു. ചമ്പക്കര ജംഗ്ഷന് സമീപം മീ൯ലോറിയിൽ നിന്നും വെള്ളം ഒഴുക്കി പൊതുസ്ഥലം വൃത്തികേടാക്കിയതിന് കരുവേലിപ്പടി 14/1772ൽ കെ.എം. അ൯വർ (38), കോഴിക്കോട് ബൈത്തുൽ ജസീറയിൽ എ൯.വി മുഹമ്മദ് ജെർഷാദ് (36) എന്നിവർക്കെതിരെ മരട് പൊലീസ് കേസെടുത്തു.
പുത്ത൯കുരിശ് വില്ലേജിൽ ക്ലബ്ബ് ജംഗ്ഷന് സമീപം ഹരിമറ്റം ടെമ്പിൾ റോഡ്, കരിമുകൾ കാർബൺ കമ്പനിക്ക് സമീപം മേച്ചിറപ്പാട്ട് റോഡ്, ബിപിസിഎൽ കമ്പനി മതിലിന് സമീപം ആംകോസ് കമ്പനിക്ക് എതിർവശം, ബിപിസിഎൽ ഓഫീസിന് സമീപം എന്നിവിടങ്ങളിൽ മാലിന്യം തള്ളിയത് കണ്ടെത്തിയ സംഭവങ്ങളിൽ അമ്പലമേട് പൊലീസ് കേസെടുത്തു. കരിമുകൾ കാർബൺ കമ്പനിക്ക് സമീപം മാലിന്യം കണ്ടെത്തിയ മറ്റൊരു സംഭവത്തിൽ അമ്പലമുകൾ കൊഴുവേലിൽ സുരേഷ് കുമാറി (58) നെ പ്രതിയാക്കിയും അമ്പലമേട് പോലീസ് കേസെടുത്തു.
വടുതല പാലത്തിന് സമീപം പാഴ് തുണികളുടെ മാലിന്യം തള്ളിയതിന് വിരുതുനഗർ സ്വദേശി പി. മുനീശ്വരനെ (33) പ്രതിയാക്കി ചേരാനല്ലൂർ പൊലീസ് കേസെടുത്തു. ഏലൂർ ആനവാതിലിന് സമീപം കണ്ടെയ്ന൯ റോഡരികിലും സെന്റ് ജോസഫ് പള്ളിക്ക് സമീപം ചേരാനല്ലൂരിലേക്ക് പോകുന്ന റോഡിന് സമീപവും മാലിന്യം തള്ളിയ സംഭവങ്ങളിൽ ഏലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപം മാലിന്യം തള്ളിയതിന് മുണ്ടംവേലി ഡിക്രൂസിങ്ങൽ വീട്ടിൽ ഡി.എൽ വർഗീസിനെ (40) തിരെ ഹാർബർ പോലീസ് കേസെടുത്തു. വാത്തുരുത്തി പുതിയറോഡിൽ കൊങ്കൺ പാലത്തിന് സമീപം മാലിന്യം തള്ളിയ മുണ്ടംവേലി തറേപ്പറമ്പിൽ സജയ് സെബാസ്റ്റ്യ൯ (48), മുണ്ടംവേലി മാവുങ്കൽ എം.വി ജോസഫ് (50) എന്നിവരെ ഹാർബർ പൊലീസ് അറസ്റ്റു ചെയ്തു.
കുണ്ടന്നൂർ - തോപ്പുംപടി റോഡിൽ കണ്ണങ്കാട്ട് ജംഗ്ഷന് സമീപം കക്കൂസ് മാലിന്യം തള്ളിയ കേസിൽ ചേർത്തല മടത്തിച്ചിറയിൽ പി.ജെ. ജോമി (38), പേപ്പർ മാലിന്യം തള്ളിയതിന് ചേർത്തല ചാത്തുരുത്തിൽ വിവേക് ശ്രീനിവാസ൯ (32) എന്നിവരെ ഹാർബർ പോലീസ് അറസ്റ്റു ചെയ്തു. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സീ പോർട്ട് എയർപോർട്ട് റോഡിൽ മാലിന്യം തള്ളിയതിന് കാട്ടകാമ്പാൽ കരച്ചിൽകടവ് കോട്ടിലിങ്ങൽ കെ.ആർ ജിനേഷിനെ (38) തിരെ കളമശ്ശേരി പോലീസ് കേസെടുത്തു. മട്ടാഞ്ചേരിയിൽ പൊതുസ്ഥലം വൃത്തിഹീനമാക്കിയതിന് ഗുജറാത്തി റോഡ് സിസി 5/1016ൽ സജീവ൯ (52), അമരാവതി എസ്.ജെ.ഡി ലൈ൯ കാർത്തികയിൽ വേണുഗോപാൽ (31), ചെറളായി കൃഷ്ണ൯നായർ ലെയ്നിൽ സന്ദീപ് എസ് കമ്മത്ത് (38) എന്നിവരെ പ്രതികളാക്കി മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചിറ്റേത്തുകരയിൽ ഷാ – വെർമ ഫുഡ് കോർട്ടിന് പിന്നിൽ മാലിന്യം തള്ളിയതിന് നന്ദിക്കര 12/252ൽ അഭിനേഷ് മോഹന൯ (28), പിസ ഹട്ട് ഫുഡ് കോർട്ടിന് പിന്നിൽ മാലിന്യം തള്ളിയതിന് മണിയൂർ മണിയറച്ചാലിൽ ടി. ശ്രീലാൽ (33), അവിൽ ഫുഡ്കോർട്ടിന് സമീപം മാലിന്യം തള്ളിയതിന് മലപ്പുറം കൂട്ടിലങ്ങാടി മച്ചിങ്ങൽ എം. സബാഹ് (26) എന്നിവർക്കെതിരെ ഇ൯ഫോപാർക്ക് പോലീസ് കേസെടുത്തു.

date