Skip to main content

തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നെന്ന് ഉറപ്പുവരുത്തണം: വനിതാ കമ്മീഷൻ

എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ  അഡ്വ. പി. സതീദേവി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ വനിതാ കമ്മീഷൻ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. വനിതാ കമ്മീഷൻ അധ്യക്ഷയുടെ നേതൃത്വത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷവി.ആർ. മഹിളാമണിഅഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവർ പരാതികൾ പരിഗണിച്ചു. തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ അന്തസോടെയും ആത്മാഭിമാനത്തോടെയും ജോലി ചെയ്യാനുള്ള അന്തരീക്ഷമൊരുക്കണമെന്ന് നിഷ്‌ക്കർഷിക്കുന്ന 2013 ലെ നിയമം അനുസരിച്ചുള്ള പരാതി പരിഹാര സംവിധാനം പല സ്ഥാപനങ്ങളിലും നിലവിൽ വന്നിട്ടില്ലെന്ന് കമ്മീഷനു മുൻപാകെ ലഭിക്കുന്ന പരാതികൾ വ്യക്തമാക്കുന്നു. പരാതികൾ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം ഓരോ സ്ഥാപനങ്ങളിലുണ്ടാകണം. സ്വകാര്യ തൊഴിലിടങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരാതി പരിഹാര സംവിധാനങ്ങളിലൂടെ പരിഹരിക്കപ്പെടണം. വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിലവിൽ സംവിധാനമുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിൽ  വർഷങ്ങളോളം ജോലി ചെയ്ത സ്ത്രീകളെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിട്ടു എന്ന  പരാതിയിൽ സ്ത്രീകൾക്ക് അനുകൂലമായ നടപടി സ്വീകരിച്ചു. കോവിഡ് കാലത്ത് സ്‌കൂളുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ ആനുകൂല്യം നൽകാതെ ചില അധ്യാപകരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. അവർക്ക് ഉൾപ്പെടെ ആനുകൂല്യം ലഭ്യമാക്കാൻ കമ്മീഷന്റെ ഇടപെടലിലൂടെ സാധിച്ചു. കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് സിനിമാ മേഖലയിൽ പരാതി പരിഹാര സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് സമയത്ത് തന്നെ പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവ് ഇപ്പോൾ പാലിക്കപ്പെടുന്നുണ്ട്. ടിവി സീരിയൽ രംഗവുമായി ബന്ധപ്പെട്ട പരാതികളും കമ്മീഷനു മുന്നിലെത്തിയിട്ടുണ്ട്. ഇതിലും കമ്മീഷൻ ഇടപെടുന്നുണ്ട്. സീരിയൽ താരങ്ങളും സ്ത്രീ സാങ്കേതിക പ്രവർത്തകർക്കും ബാധകമാകുന്ന വിധത്തിൽ പരാതി പരിഹാര സംവിധാനം ആരംഭിക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കമ്മീഷനു ലഭിക്കുന്നു. ഇത്തരം പരാതികളിലെ ഇരകളിൽ കൂടുതലും സ്ത്രീകളും പെൺകുട്ടികളും ആണെന്നും അതുകൊണ്ട് മാധ്യമ മേഖലയിൽ ശക്തമായ ബോധവൽക്കരണം നടത്തുമെന്നും കമ്മീഷൻ അറിയിച്ചു. 

രണ്ടു ദിവസമായി എറണാകുളം ജില്ലയിൽ നടന്ന സിറ്റിങ്ങിൽ 13 കേസുകൾ തീർപ്പാക്കി. ഏഴു കേസുകളിൽ പോലീസ് റിപ്പോർട്ടിനായി അയച്ചു. അഞ്ച് എണ്ണം കൗൺസലിംഗിനായി മാറ്റി. 33 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. രണ്ടാം ദിനമായ വ്യാഴാഴ്ച 50 പരാതികളാണ് പരിഗണിച്ചത്. കുടുംബ പ്രശ്‌നങ്ങൾഅയൽക്കാർ തമ്മിലുള്ള പ്രശ്‌നങ്ങൾസ്വകാര്യ സ്ഥാപനങ്ങളിൽ സ്ത്രീ തൊഴിലാളികൾ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം തുടങ്ങിയ പരാതികളാണ് കമ്മീഷൻ മുൻപാകെ എത്തിയത്. കുടുംബ ബന്ധങ്ങളിലെ സങ്കീർണമായ പ്രശ്‌നങ്ങൾ എല്ലാ ജില്ലകളിലും ലഭിക്കുന്ന പരാതികളുടെ പൊതുസ്വഭാവമാണ്. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് കമ്മീഷനു മുൻപാകെ എത്തുന്നത്. ദാമ്പത്യബന്ധങ്ങളുടെ ശിഥിലീകരണം സാമൂഹ്യപ്രശ്‌നമായി ഉയർന്നു വരികയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അദാലത്തിൽ വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻപാനൽ അഡ്വക്കേറ്റുമാരായ അഡ്വ. സ്മിതാ ഗോപിഅഡ്വ.വി.എ. അമ്പിളി എന്നിവർ പങ്കെടുത്തു. തൃശൂർ ജില്ലാതല സിറ്റിംഗ് ആഗസ്റ്റ് 11ന് രാവിലെ 10ന് തൃശൂർ രാമനിലയം ഗസ്റ്റ്ഹൗസ് ഹാളിൽ നടക്കും.

പി.എൻ.എക്‌സ്3811/2023

date