Skip to main content

പാമ്പന്‍തോട്, വെള്ളത്തോട് ആദിവാസി വിഭാഗം കുടുംബങ്ങള്‍ക്ക് 11.07 കോടി ചെലവില്‍ ഭാവനമൊരുങ്ങുന്നു

2018 ലെ പ്രളയത്തില്‍ താമസസ്ഥലം നഷ്ടപ്പെട്ട കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാമ്പന്‍തോട്, വെള്ളത്തോട് ആദിവാസി വിഭാഗക്കാര്‍ക്ക് പുനരധിവാസം ഒരുങ്ങുന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, റവന്യൂ വകുപ്പ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ റീബില്‍ഡ് കേരളയുടെ നേതൃത്വത്തില്‍ 11.07 കോടി ഫണ്ടില്‍ 92 ആദിവാസി കുടുംബങ്ങള്‍ക്കുള്ള വീടുകളാണ് പൂര്‍ത്തിയായത്. പാമ്പന്‍തോട് കോളനിയിലെ 45 ആദിവാസി കുടുംബങ്ങള്‍ക്ക് 10 സെന്റ് വീതം പാങ്ങോട്ടും വെള്ളത്തോട് കോളനിയിലെ 47 കുടുംബങ്ങള്‍ക്ക് ഏഴ് സെന്റ് വീതം മുണ്ടക്കുന്നിലുമാണ് വീട് നിര്‍മ്മിക്കുന്നത്.
റീ ബില്‍ഡ് കേരളയുടെ 10 ലക്ഷം രൂപയ്ക്ക് പുറമേ ഓരോ വീടിനും കെ. ശാന്തകുമാരി എം.എല്‍.എയുടെ ഇടപെടലിലൂടെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ലഭ്യമാക്കിയ രണ്ട് ലക്ഷവും ഉള്‍പ്പെടുത്തിയുള്ള 12 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. പാങ്ങോട്ടെ വീടുകളില്‍ വൈദ്യുതി ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ജലജീവന്‍ മിഷന്‍ മുഖേന പൈപ്പ് ലൈന്‍ എത്തിക്കുകയും ചെയ്തു. മുണ്ടക്കുന്നിലെ വീടുകളില്‍ വൈദ്യുതി, ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്ന് വൈദ്യുതീകരണത്തിന് 12,64,720 രൂപയും പഞ്ചായത്തില്‍ നിന്ന് ട്രാന്‍സ്‌ഫോര്‍മറിനായി 3.5 ലക്ഷം രൂപയും ലഭിച്ചു.
2018 ലെ  മഹാ പ്രളയത്തെ തുടര്‍ന്ന്  പാമ്പന്‍തോട് കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ പ്രദേശവാസികളെ പൂഞ്ചോല സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അന്നത്തെ പട്ടികജാതി വികസന വകുപ്പ് മന്ത്രിയായിരുന്ന എ.കെ ബാലന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്  ജിയോളജി വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി സ്ഥലം എം.എല്‍.എ ആയിരുന്ന കെ.വി വിജയദാസിന്റെ നേതൃത്വത്തില്‍ പാമ്പന്‍തോട് കോളനി ഭൂമി പരിശോധിച്ചതില്‍ പാമ്പന്‍തോട് വാസയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട്ടിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലം കണ്ടെത്തി പാമ്പന്‍തോട് ആദിവാസി കുടുംബങ്ങള്‍ക്കായി നല്‍കുകയായിരുന്നു. വെള്ളത്തോട് കോളനി നിവാസികള്‍ക്കായി കോളനിക്കാര്‍ മുണ്ടംകുന്നില്‍ സ്ഥലം കണ്ടെത്തിയതിന് പുറമെ റോഡ്, അങ്കണവാടി, പൊതുസ്ഥലം എന്നിവയ്ക്കായി നാല്പതോളം സെന്റ് സ്ഥലവും സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കുകയായിരുന്നു.

date