Skip to main content
 പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പരാതി കേള്‍ക്കുന്നു.

കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് സ്ത്രീകള്‍ പരാതികള്‍ പറയുന്നതിന് മുന്നോട്ട് വരുന്നതിന്റെ സൂചന: വനിതാ കമ്മിഷന്‍ വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 22 കേസുകള്‍ പരിഗണിച്ചു

കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് സ്ത്രീകള്‍ പരാതികള്‍ പറയുന്നതിന് ധൈര്യപൂര്‍വം മുന്നോട്ടു വരുന്നു എന്നതിന്റെ സൂചനയാണെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷനംഗം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് അവര്‍ തയാറായി വരുന്നുണ്ട്. വനിതാ കമ്മിഷന്റെ നേര്‍ പരിച്ഛേദമാണ് തദ്ദേശ സ്ഥാപന തലത്തിലുള്ള ജാഗ്രത സമിതികള്‍. സാധാരണ പ്രദേശത്ത് പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍ തദ്ദേശസ്ഥാപന തലത്തിലെ ജാഗ്രത സമിതികള്‍ വഴി പരിഹരിക്കാം. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത സമിതിക്ക് ആവശ്യമായ പരിശീലനങ്ങള്‍ വനിത കമ്മിഷന്‍ നല്‍കുന്നുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനായി സെമിനാറുകളും സ്‌കൂള്‍ കുട്ടികള്‍ക്കായി ലഹരി, ലിംഗ സമത്വം, പോക്‌സോ വിഷയങ്ങളില്‍ ബോധവത്ക്കരണങ്ങള്‍ എന്നിവയും നടത്തുന്നുണ്ടെന്നും വനിത കമ്മിഷനംഗം പറഞ്ഞു.
ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതി, അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപികയെ പിരിച്ചുവിടുകയും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്ത വിഷയം, സ്വത്ത് തര്‍ക്കം, അയല്‍പക്ക പ്രശ്‌നങ്ങള്‍, വഴിതര്‍ക്കം ഉള്‍പ്പെടെ 22 കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. അതില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. മൂന്നെണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. ഒരെണ്ണം കൗണ്‍സിലിങ്ങിന് വിട്ടു. 16 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. സിറ്റിങ്ങില്‍ അഡ്വ. സി. ഷീബ, വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ എ. സോഫിയ, സി.പി.ഒ ഡി. മായ, കൗണ്‍സിലര്‍മാരായ പി. ജിജിഷ, സ്റ്റെഫി എബ്രഹാം, കമ്മിഷന്‍ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്‍, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

date