Skip to main content
മരങ്ങാട്ടുപള്ളി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി  

ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ എൻ.എ.ബി.എച്ച്. നിലവാരത്തിലേക്ക്

കോട്ടയം: ജില്ലയിലെ നീണ്ടൂർ, ഞീഴൂർ, മരങ്ങാട്ടുപളളി, പുതുപ്പളളി, മാടപ്പളളി, മൂന്നിലവ്, മാന്നാനം, കൂട്ടുമ്മേൽ, ഉദയനാപുരം, എന്നിവിടങ്ങളിലെ ആയുഷ് ഹെൽത്ത് ആൻഡ്് വെൽനസ് സെന്ററുകൾ നാഷണൽ അക്രിഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻ.എ.ബി.എച്ച്) നിലവാരത്തിലേക്ക് ഉയർത്താനുളള നടപടി ആരംഭിച്ചു.
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ വരുന്ന നാലും ഹോമിയോപ്പതി വകുപ്പിന് കീഴിൽ വരുന്ന അഞ്ചും ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാണ് ഉയർത്തപ്പെടുന്നത്. ഇതിന്റെ ഭാഗമായി എൻ.എ.ബി.എച്ചിന്റെ ദേശീയ പരിശോധനാ വിഭാഗം സെപ്റ്റംബർ 27, 28, 29 തീയതികളിൽ ഈ സ്ഥാപനങ്ങൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തും.
നിലവിലെ പൊതുജനാരോഗ്യ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ആയുഷ് തത്ത്വങ്ങളേയും സമ്പ്രദായങ്ങളേയും അടിസ്ഥാനമാക്കിയുളള സമഗ്ര ആരോഗ്യമാതൃക സ്ഥാപിക്കാനാണ് നാഷണൽ ആയുഷ് മിഷൻ മുഖേന സംസ്ഥാനസർക്കാർ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ആരംഭിച്ചത്. ഇതിനായി ആയുഷ് ഡിസ്പെൻസറികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി രോഗീസൗഹൃദകേന്ദ്രങ്ങളാക്കി മാറ്റുന്നു. ഇതിലൂടെ ജീവിതശൈലീ രോഗനിയന്ത്രണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് സേവനങ്ങൾ, യോഗ പരിശീലനം, മാതൃശിശുആരോഗ്യസംരക്ഷണം, കൗമാരആരോഗ്യം, പ്രത്യേക വയോജനപരിപാലനം തുടങ്ങിയ സേവനങ്ങൾ കൂടുതലായി ജനങ്ങൾക്ക് ലഭ്യമാക്കും. പരിശീലനം ലഭിച്ച ആശാ പ്രവർത്തകർ വഴി ആയുഷ് ചികിത്സാ സാധ്യതകൾ ജനങ്ങളിൽ എത്തിക്കാനും ടെലിമെഡിസിൻ പോലെയുളള സംവിധാനങ്ങൾ ഭാവിയിൽ നടപ്പാക്കാനും ലക്ഷ്യമിടുന്നു.

 

 

date