Skip to main content

എട്ട് കേന്ദ്രങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശോധന

 

ജില്ലയിൽ 799 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു; 8.25 ലക്ഷം രൂപ പിഴ ചുമത്തി

തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 799 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങൾക്ക് 8.25 ലക്ഷം രൂപ പിഴ ചുമത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് പ്രകാരം നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളായ ക്യാരി ബാഗുകൾ, ഗ്ലാസുകൾ, ഇയർ ബഡുകൾ, സ്പൂണുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ക്യു ആർ കോഡ് ഇല്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. കോഴിക്കോട് കോർപ്പറേഷൻ, പേരാമ്പ്ര, കൊയിലാണ്ടി, ഒളവണ്ണ, വടകര, രാമനാട്ടുകര, പെരുവയൽ, കുന്നമംഗലം എന്നിവിടങ്ങളിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരുടെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധന നടത്തിയത്. 
കല്യാണമണ്ഡപങ്ങൾ, ആശുപത്രികൾ, മാളുകൾ, വ്യാപാര സമുച്ചയങ്ങൾ, സ്‌കൂളുകൾ, വൻകിട വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. മാലിന്യ സംസ്‌കരണം, സീവെജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉൾപ്പെടെയുള്ള മാലിന്യ സംവിധാനങ്ങൾ പരിശോധിച്ചു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പിഴ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അടക്കണം. ഒരാഴ്ചക്കകം പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. 
തുടർപരിശോധനകൾ ഉണ്ടാവും. നിലവിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കുന്നതും പിഴ അടക്കുന്നതും ജില്ലാതലത്തിൽ മോണിറ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി.എസ് ഷിനോ അറിയിച്ചു. വ്യാപാരികൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുമ്പോൾ ക്യു ആർ കോഡ് ഉണ്ടെന്ന് ഉറപ്പുവരുത്തി സർട്ടിഫിക്കേഷൻ ബോധ്യപ്പെടുത്തണമെന്നും അറിയിച്ചു.
പരിശോധനയ്ക്ക് പൂജ ലാൽ, ഗൗതം, അസിസ്റ്റന്റ് ഡയറക്ടർമാരായ ജോർജ് ജോസഫ്, സരുൺ ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ എ രാജേഷ്, പി ചന്ദ്രൻ, എ എൻ അഭിലാഷ്, ടി ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.

(പടം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത സാധനങ്ങൾ

date