Skip to main content

ജില്ലയിലെ ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി 53,200 രൂപ പിഴയിടാക്കി

ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങൾതടയുന്നതിന് വേണ്ടി ഭക്ഷണ നിർമാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ നടത്തിയത്.
332 ഹോട്ടലുകൾ, 276 കൂൾബാറുകൾ, 23 കാറ്ററിംഗ് സെന്ററുകൾ, 210 ബേക്കറികൾ, എട്ട് ഐസ് പ്ലാന്റുകൾ, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകൾ, ഒമ്പത് സോഡാ നിർമാണ യൂണിറ്റുകൾ, 22 സ്വകാര്യ കുടിവെള്ള ടാങ്കുകൾ, 13 ഐസ്‌ക്രീം യൂണിറ്റുകൾ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും പകർച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനുമായി 41 ഹോട്ടലുകൾക്കും 23 കൂൾബാറുകൾക്കും അഞ്ച് കാറ്ററിംഗ് സെന്ററുകൾക്കും, 13 ബേക്കറികൾക്കും രണ്ട് ഐസ്പ്ലാന്റുകൾക്കും നോട്ടീസ് നൽകി.
നിയമലംഘനങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ വിവിധ ഇനങ്ങളിലായി 53,200 രൂപ പിഴയീടാക്കുകയും ചെയ്തു. പരിശോധനക്ക് ജില്ലയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ നേതൃത്വം നൽകി.

date