എം.എസ്.എം.ഇകൾ സമ്പദ്ഘടനയുടെ നട്ടെല്ല്: മന്ത്രി പി. രാജീവ്
രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണു സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങ(എം.എസ്.എം.ഇ)ളെന്ന് നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി. രാജീവ്. കേരളീയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 'ട്രെഡ്സ്' പ്ലാറ്റ്ഫോമിനെക്കുറിച്ചു ബോധവൽക്കരണം നൽകുന്നതിനായി വ്യവസായവകുപ്പ് സംഘടിപ്പിച്ച ശിൽപശാല പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റാർട്ടപ്പുകളും എം.എസ്.എം.ഇകളും സർക്കാർ പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഐ ടി സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന എല്ലാ സൗകര്യങ്ങളും ഐ ടി ഇതര സ്റ്റാർട്ടപ്പുകൾക്കും നൽകുന്നു. ഒരു ലക്ഷത്തി നാൽപതിനായിരത്തോളം വരുന്ന പുതിയ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻഷുറൻസ് അടക്കമുള്ള സൗകര്യങ്ങൾ നൽകിക്കൊണ്ട് ഇവയെ നില നിർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ തുടരുന്നതെന്നും മന്ത്രി പറഞ്ഞു. ട്രെഡ്സിൽ എല്ലാ സ്ഥാപനങ്ങൾക്കും പങ്കാളികളാകാൻ അവസരം ഒരുക്കുകയാണ് ശിൽപശാലയുടെ ഉദ്ദേശം എന്നും മന്ത്രി പറഞ്ഞു.
സാമ്പത്തികസ്ഥാപനങ്ങൾ മുഖേന ലഭിക്കുന്ന പണം എം.എസ്.എം.ഇകൾക്കു പ്രവർത്തന മൂലധനമായി ഉപയോഗിക്കാനായി സജ്ജീകരിച്ച ഓൺലൈൻ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്.
ശിൽപശാലയിൽ വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ എക്‌സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, കിൻഫ്രാ മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ജി. രാജീവ്, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ മെമ്പർ സെക്രട്ടറി പി.സതീഷ് കുമാർ, എസ്.എൽ.ബി.സി. കേരള ഡിവിഷണൽ മാനേജർ പ്രശാന്ത്, ആർ.എക്സ്.ഐ. എൽ സീനിയർ മാനേജർ ജസ്റ്റിൻ ജോസ് തുടങ്ങിയവരും പങ്കെടുത്തു. ട്രെഡ്സ് പ്ലാറ്റ്ഫോം പ്രതിനിധികളായ റിസീവബിൾസ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ റീജണൽ മേധാവി തിരുമറയൻ മുരുകേശൻ, ആർ.എക്സ്.ഐ.എൽ സീനിയർ മാനേജർ ജസ്റ്റിൻ ജോസ്, ഇൻവോയ്സ്മാർട്ട് റീജണൽ മേധാവി ഗൗരി മൻവാണി എന്നിവർ ശിൽപശാല നയിച്ചു.
പി.എൻ.എക്‌സ്. 5310/2023
- Log in to post comments