പരമാവധി ശിക്ഷ ഉറപ്പിക്കാനായതിൽ സർക്കാരിന് ചാരിതാർത്ഥ്യം: മന്ത്രി ഡോ. ആർ ബിന്ദു
ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി നടപടി ഏറ്റവും സ്വാഗതാർഹമാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ലോകം കുഞ്ഞുങ്ങളുടെ അവകാശങ്ങളെ പ്രാധാന്യത്തോടെ കണ്ട് മനസ്സ് വിശാലമാക്കിക്കൊണ്ടേയിരിക്കുന്ന കാലത്ത് കേരളത്തിന്റെ മനസ്സാക്ഷിയ്ക്ക് ഏറ്റ വലിയ പരിക്കായിരുന്നു ആലുവ സംഭവം. അനിതര സാധാരണ വേഗത്തിൽ നിയമനടപടികൾ പൂർത്തിയാക്കി പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പിക്കാനായതിൽ സംസ്ഥാന സർക്കാരിന് ചാരിതാർത്ഥ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളുടെ ചാച്ചാജിയുടെ ഓർമ്മദിനത്തിൽത്തന്നെ ആ കുഞ്ഞിന്റെ കുടുംബത്തിന് ഈയൊരു നീതി ഉറപ്പാക്കിയ പോക്‌സോ കോടതി വിധിയ്ക്ക് ചരിത്രപ്രാധാന്യമുണ്ട്. മനസ്സ് നുറുക്കുന്ന സമാനമായ മനുഷ്യത്വവിരുദ്ധ പ്രവൃത്തികളുടെ ആവർത്തനങ്ങൾ ഇല്ലാതിരിക്കാൻ ഈ ചരിത്രവിധി നമുക്ക് മുന്നിൽ എക്കാലത്തും നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 5447/2023
- Log in to post comments