Skip to main content

കിളളിയാറിന്റെ തീരത്ത് ബയോപാർക്കൊരുങ്ങുന്നു

** നേമം മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി

നേമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കിള്ളിനദിയുടെ പുനരുജ്ജീവനവും ബയോപാര്‍ക്കിന്റെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാന്തിവിളയിൽ സ്ഥിതി ചെയ്യുന്ന നേമം താലൂക്ക് ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെ പുതിയ രണ്ട് ബ്ലോക്കുകൾ  നിർമ്മിക്കുന്നതിന് 30 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ജനുവരിയോട് കൂടി ആരംഭിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മധുപാലത്ത്  പുതിയ പാലം നിർമിക്കുന്നതിന് പതിമൂന്ന് കോടിയുടെയും കല്ലടിമുഖം പാലം നിർമാണത്തിന് 10.32 കോടിയുടെയും ഭരണാനുമതി ലഭിച്ചു.  മുടവൻമുഗൾ പാലം 13 .6 കോടി രൂപ ചെലവിൽ  നിർമിക്കുന്നതിനായുള്ള  സ്ഥലമേറ്റെടുത്ത് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. പള്ളത്തുക്കടവ് പാലത്തിന്റെ  സ്ഥലമേറ്റെടുക്കൽ മാർച്ച് മാസത്തിന് മുമ്പ് പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേമം നിയോജക മണ്ഡലത്തില്‍ കിള്ളിയാറും കരമനയാറും സംയോജിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലുള്‍പ്പെട്ട പള്ളത്തുക്കടവ് പ്രദേശത്ത് ലുലു ഗ്രൂപ്പിന്റെ സി.എസ്.ആര്‍ ഫണ്ടുപയോഗിച്ചാണ് ബയോ പാര്‍ക്കും നദീതീര പാതയും നിര്‍മിക്കുന്നത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ജലസേചന വകുപ്പാണ് നിര്‍മാണം നടത്തുന്നത്. പദ്ധതിയുടെ ആകെ ചെലവ് രണ്ടുകോടിയാണ്.

രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു കോടി രൂപ ചെലവിട്ട് ഏകദേശം 80 മീറ്റര്‍ ദൂരം റിവര്‍ ഫ്രണ്ട് നടപ്പാതയും നദീ സംരക്ഷണ ഭിത്തിയും കടവിന്റെ പുനരുദ്ധാരണവും ബോട്ട് യാര്‍ഡും നിര്‍മിക്കും. രണ്ടാം ഘട്ടത്തില്‍ കുട്ടികളുടെ കളിസ്ഥലവും ഓപ്പണ്‍ ജിം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള ബയോ പാര്‍ക്കും നിര്‍മിക്കാനാണ് പദ്ധതി.

ചടങ്ങിൽ ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ , കേരള ശാസ്ത്ര സാകേതിക വകുപ്പ് എക്സ് ഒഫിഷ്യോ സെക്രട്ടറി ഡോ.കെ.പി.സുധീർ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

date