Skip to main content

മകരജ്യോതി ദര്‍ശിക്കാൻ ആയിരങ്ങളെത്തി

* പുല്ലുമേട്ടിൽ 6340 ഭക്തരെത്തി

പുല്ലുമേട്ടിൽ മകരജ്യോതി ദർശനത്താൽ സായൂജ്യമടഞ്ഞ് ആയിരക്കണക്കിന് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.46 ഓടെയാണ് മകര ജ്യോതി തെളിഞ്ഞത്. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ ജ്യോതിയെ വണങ്ങി. 6340 ഭക്തരാണ് ഇത്തവണ മകര ജ്യോതി ദർശനത്തിന് പുല്ലുമേട്ടിലെത്തിയത്.
സത്രം വഴി 2822 പേരും കോഴിക്കാനം വഴി 1289 പേരും എത്തി. ശബരിമലയിൽ നിന്നും 3870 പേരാണ് എത്തിയത്. ഇതിൽ 1641 പേര് മകരജ്യോതി ദർശനത്തിന് മുന്നേ മടങ്ങി.
പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പന്‍മാര്‍ മകരജ്യോതി ദിനത്തിലെ സായംസന്ധ്യയെ ശരണം വിളികളാല്‍ മുഖരിതമാക്കി. മകരജ്യോതി ദർശിച്ച ശേഷം ഏഴ് മണിയോടെയാണ് പുല്ലുമേട്ടില്‍ നിന്നും ഭക്തരുടെ മടക്കം തുടങ്ങിയത്. പുല്ലുമേട്ടിലെ കനത്ത മൂടല്‍മഞ്ഞ് ദര്‍ശനത്തിന് വ്യക്തത കുറച്ചെങ്കിലും ഭക്തർ ആവേശത്തിലായിരുന്നു.

ഭക്തരുടെ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാൽ വിപുലമായ സംവിധാനങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചത്. സുരക്ഷാ ഗതാഗത ക്രമീകരണങ്ങള്‍ക്കായി 1400 പൊലീസ് ഉദ്യോഗസ്ഥരും 155 വനം വകുപ്പ് ഉദ്യോഗസ്ഥരും സേവന രംഗത്ത് ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പ് മകരവിളക്കിനോടനുബന്ധിച്ച് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് നിര്‍മിച്ചിരുന്നു. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിമി വരെ വെളിച്ച സംവിധാനം ഒരുക്കി. വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് ,മെഡിക്കൽ ടീമിന്റെ സേവനം , 1 കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിരുന്നു. ഐ സി യു ആംബുലൻസ് , മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു . ജലവകുപ്പ് പുല്ലുമേടു മുതല്‍ കോഴിക്കാനം വരെ 14 പോയിന്റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ചു. തീര്‍ത്ഥാടകർക്കായി കെഎസ്ആര്‍ടിസി കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ 65 ബസുകള്‍ സര്‍വീസ് നടത്തി. സത്രം, വള്ളക്കടവ് നാലാം മൈല്‍ പ്രവേശനപാതകള്‍ വഴി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഭക്തരെ കടത്തിവിട്ടു തുടങ്ങി. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ നാലാംമൈല്‍ വഴിയാണ് തിരിച്ചിറങ്ങിയത്. മകരജ്യോതിയ്ക്ക് ശേഷം ഭക്തരെ തിരികെ ഇറക്കിയതിന് ശേഷം മാത്രമാണ് സർക്കാർ വാഹനങ്ങള്‍ കടത്തിവിട്ടത്.
പൊലീസ്, ആരോഗ്യം, റവന്യു, ഫുഡ് ആന്റ് സേഫ്ടി, സിവില്‍ സപ്ലൈസ്, അഗ്‌നി രക്ഷാസേന, വനം വകുപ്പ് , മോട്ടോര്‍ വാഹനം തുടങ്ങി വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ വിപുലമായ സേവനങ്ങൾ ഭക്തര്‍ക്ക് ഏറെ സഹായകരമായിരുന്നു.

ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ, ജില്ലാ പൊലീസ് മേധാവി ടി. കെ വിഷ്ണുപ്രദീപ്, സബ് കളക്ടർ ഡോ അരുൺ എസ് നായർ, പുല്ലുമേട് സ്പെഷ്യൽ പൊലീസ് ഓഫീസർ വി.യു കുര്യാക്കോസ്, എ. ഡി. എം ഷൈജു പി ജേക്കബ്, ഉന്നത വനം വകുപ്പ് ഓഫീസർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പുല്ലുമേട്ടില്‍ സന്നിഹിതരായിരുന്നു.

date