Skip to main content

പൂന്തുറ ജിയോ ട്യൂബ് ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടറിന്റെ രണ്ടാം ഘട്ടം അഞ്ചുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മന്ത്രി സജി ചെറിയാന്‍

പൂന്തുറ ചര്‍ച്ച് മുതല്‍ ചെറിയമുട്ടം വരെയുള്ള 700 മീറ്റര്‍ ദൂരത്തില്‍ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മാണം അഞ്ച് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. പൂന്തുറയിലെ രണ്ടാം ഘട്ട ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. തീരസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അതീവ പ്രാധാന്യമാണ് നല്‍കുന്നത്. കേരളത്തിന്റെ തീരസംരക്ഷണത്തിനായി വിവിധ പദ്ധതികളും നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു.

പൂന്തുറയില്‍ ആദ്യഘട്ടമായി സ്ഥാപിച്ച ജിയോ ട്യൂബ് ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മാണം തീരസംരക്ഷണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ തീരശോഷണം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല നഷ്ടപ്പെട്ട തീരം തിരിച്ചുവരാനും തുടങ്ങിയിട്ടുണ്ട്. രണ്ടാം ഘട്ടമെന്ന നിലയില്‍ പൂന്തുറ ചര്‍ച്ച് മുതല്‍ ചെറിയമുട്ടം വരെയുള്ള 700 മീറ്റര്‍ ദൂരം തീരദേശ വികസന കോര്‍പറേഷന്‍ അഞ്ച് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. 19.57 കോടി രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്. തുടര്‍ന്ന് ശംഖുമുഖം വരെ പദ്ധതി നീട്ടും. ഇതിനായി 150 കോടി രൂപയുടെ പദ്ധതി തയ്യാറായിട്ടുണ്ട്. വിജയകരമാണെന്ന് കണ്ടാല്‍ സംസ്ഥാനത്തെ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായ എല്ലാ സ്ഥലങ്ങളിലും ജിയോ ട്യൂബ് ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മാണം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം ആന്റണി രാജു എം.എല്‍.എ, ജനപ്രതിനിധികള്‍, തീരദേശ വികസന കോര്‍പറേഷന്‍ എം.ഡി പി.ഐ ഷേഖ് പരീത്, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരും പങ്കെടുത്തു.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കടല്‍ക്ഷോഭം നേരിടുന്ന മേഖലയാണ് പൂന്തുറ-വലിയതുറ പ്രദേശം. തീരം നിലനിര്‍ത്താന്‍ കരിങ്കല്ലിനു പകരമെന്ന നിലയിലാണ് ജിയോ ട്യൂബ് ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. കരയില്‍നിന്ന് 120 മീറ്റര്‍ അകലത്തില്‍ തീരത്തിന് സമാന്തരമായാണ് ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ സ്ഥാപിക്കുന്നത്. 100 മീറ്റര്‍ വീതം നീളമുള്ള അഞ്ച് ബ്രേക്ക് വാട്ടറുകളാണ് ആദ്യം സ്ഥാപിക്കുക. ബ്രേക്ക് വാട്ടറുകള്‍ക്കിടയില്‍ 50 മീറ്റര്‍ അകലമുണ്ടായിരിക്കും. വള്ളങ്ങള്‍ക്ക് ഇതിലൂടെ പ്രവേശിക്കാന്‍ കഴിയും. ബ്രേക്ക് വാട്ടറിന്റെ ഉപരിതലം, വേലിയിറക്ക നിരപ്പില്‍ നിന്നും ഏകദേശം ഒന്നുമുതല്‍ ഒന്നരമീറ്റര്‍ താഴെ ആയിരിക്കും. ഇതുമൂലം തീരത്തോടടുക്കുന്ന വന്‍തിരമാലകളുടെ ശക്തികുറയുകയും തീരശോഷണ സാധ്യത ഇല്ലാതാവുകയും ചെയ്യും. നിലവിലുള്ള തീരത്തിനും ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടറിനുമിടയില്‍ കൂടുതല്‍ മണല്‍ വന്നു ചേര്‍ന്ന് വിസ്താരമേറിയ ബീച്ച് രൂപം പ്രാപിക്കാനും ഇത് സഹായിക്കും. ആവശ്യമെങ്കില്‍ ആഴക്കടലില്‍ നിന്ന് തീരത്തേക്ക് മണല്‍ പമ്പ് ചെയ്ത് പ്രാഥമികമായി തീരപോഷണം നടത്താനും വിഭാവനം ചെയ്യുന്നുണ്ട്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയാണ് പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുന്നത്.

date