Skip to main content

സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ശിശു സൗഹൃദ പഞ്ചായത്താകാന്‍ പുന്നപ്ര തെക്ക് പഞ്ചായത്ത്

ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ശിശു സൗഹൃദ പഞ്ചായത്താകാന്‍ ഒരുങ്ങി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി വീടുകള്‍, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും ശിശു സൗഹൃദ അന്തരീക്ഷമൊരുക്കും. 2021-22ല്‍ ആരംഭിച്ച പദ്ധതി 2023-24ല്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ പദ്ധതി ലക്ഷ്യം കൈവരിക്കും.

എല്ലാ വാര്‍ഡുകളിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തുകൂടിയാണ് പുന്നപ്ര തെക്ക് പഞ്ചായത്ത്. ചൈല്‍ഡ് ഒബ്സര്‍വേറ്ററി കമ്മിറ്റി, പ്രോജക്ടുകള്‍ മോണിറ്റര്‍ ചെയ്യാന്‍ ചൈല്‍ഡ് റിസോഴ്സ് കമ്മിറ്റി എന്നിവയും രൂപീകരിച്ചിട്ടുണ്ട്. സര്‍വേയിലൂടെ മൂന്നിനും 18-നും ഇടയില്‍ പ്രായമുള്ള കുട്ടികളുള്ള 2774 വീടുകളുണ്ടെന്ന് കണ്ടെത്തി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും 'ബാലസൗഹൃദ ഭവനം' എന്നെഴുതിയ സ്റ്റിക്കര്‍ പതിക്കും. സ്‌കൂളുകള്‍, ഓഫീസുകള്‍, മറ്റു കെട്ടിടങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ശിശു സൗഹൃദ ബോര്‍ഡുകള്‍ സ്ഥാപിക്കും. 

എല്ലാ സ്‌കൂളുകളിലും ജനുവരി 31-നകം രക്ഷിതാക്കള്‍ക്കായി ട്രെയിനിങ് സംഘടിപ്പിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ വണ്‍ ടേബിള്‍- വണ്‍ ചെയര്‍, വര്‍ണ്ണകൂടാരം, കളിസ്ഥലം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി കഴിഞ്ഞു. ചുറ്റുമതില്‍, ടോയ്‌ലറ്റ് ബ്ലോക്ക്, എം.സി.എഫ്., സോക് പിറ്റ്, പരിസര ശൂചീകരണം തുടങ്ങിയ പ്രവൃത്തികള്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ ചെയ്തു. അംഗന്‍വാടികളില്‍ കളിപ്പാട്ടം, ഫ്ലാഗ് പോസ്റ്റ്, ചുമര്‍ ചിത്രങ്ങള്‍, പ്രഷര്‍ കുക്കര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങളൊരുക്കി.  ഫാമിലി ഹെല്‍ത്ത് സെന്റര്‍(എഫ്.എച്ച്.സി.) ശിശു സൗഹൃദ അന്തരീക്ഷമാക്കി കഴിഞ്ഞു. പഞ്ചായത്ത് ഓഫീസില്‍ മുലയൂട്ടല്‍ കേന്ദ്രം പുനര്‍നിര്‍മാണം, കുട്ടികള്‍ക്ക് ഇരിക്കുന്നതിനായി ചെറിയ കസേരകള്‍ എന്നിവയും സജ്ജീകരിക്കും. ഗ്രാമം മുഴുവന്‍ ശിശു സൗഹൃദമാക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. രണ്ടു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് പറഞ്ഞു.

date